
ദില്ലി: കൊവിഡ് വൈറസ് പടരുന്ന ഈ പശ്ചാത്തലത്തിലും രാജ്യത്ത് ചിലര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്ത് ലോക്ഡൗണിനെത്തുടര്‍ന്നുള്ള തൊഴിലാളികളുടെ പലായനത്തിന്‍റെ കാഴ്ചകൾ വേദന നിറഞ്ഞതാണ്. എന്നാൽ ചിലർ ഈ പശ്ചാത്തലത്തിലും വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാൻ ഉത്തർപ്രദേശിൽ കോൺഗ്രസ് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി. കുടിയേറ്റ തൊഴിലാളികൾക്കായി ബസ് ഏർപ്പെടുത്തിയതും ഈ പശ്ചാത്തലത്തിലായിരുന്നു. യുപി സർക്കാരിന്‍റെ ബസുകൾ വെറുതെ കിടന്നിട്ടും തൊഴിലാളികൾക്കായി ഓടിച്ചില്ല.
കോൺഗ്രസ് കൊടുത്ത വാഹനങ്ങളുടെ പട്ടികയിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ അത് തിരുത്തി നൽകുമായിരുന്നു. എന്നാൽ അതിന്‍റെ പേരിൽ അപമാനിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രിയങ്ക പറഞ്ഞു. വേണമെങ്കിൽ ബസുകളിൽ ബിജെപിയുടെ ബാനർ കെട്ടി ഓടിച്ചോളൂ. അങ്ങനെയെങ്കിലും തൊഴിലാളികളെ വീട്ടിലെത്തിച്ചാൽ മതിയെന്ന് യുപി സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. കുറച്ച് സമയം കൂടി ബസുകൾ അവിടെയുണ്ടാകും. അനുമതി തന്നാൽ ഓടിക്കും. ഇല്ലെങ്കിൽ തിരികെ കൊണ്ടു പോകുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഉത്തർപ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്കുള്ള ബസുകളെ ചൊല്ലിയുള്ള ബിജെപി-കോൺഗ്രസ് പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ ബസുകൾക്ക് അനുമതി നിഷേധിച്ചതോടെ കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
യുപി അതിർത്തിയിലേക്ക് എത്തിയ ആയിരക്കണക്കിന് തൊഴിലാളികളാണ് കൊടുംവെയിലത്ത് ഗ്രാമങ്ങളിലേക്ക് നടക്കുന്നത്. പ്രിയങ്ക ഗാന്ധി ഏർപ്പെടുത്തിയെന്ന് അവകാശപ്പെട്ട ബസുകൾ ആഗ്രയിൽ തടഞ്ഞിട്ടിരിക്കുകയാണ്. എണ്ണൂറ് ബസുകളാണെത്തിയത്. ഇതിൽ 297 ബസുകൾക്ക് ഫിറ്റ്നസ് ഇല്ലെന്ന് ആരോപിച്ചാണ് യാത്രാനുമതി നിഷേധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam