
ദില്ലി: ബിഗ് ബോസ് താരവും കോൺഗ്രസ് നേതാവുമായ അർച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ കേസ്. അർച്ചന ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുൾപ്പെടെ നടത്തിയെന്നാരോപിച്ച് അർച്ചനയുടെ പിതാവും രംഗത്തെത്തി. യുപി തെരഞ്ഞെടുപ്പിൽ മത്സരിച്ച അർച്ചന കഴിഞ്ഞ മാസം റായ്പൂരിൽ നടന്ന പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം 26നാണ് പ്രിയങ്കഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് ആയ സന്ദീപ് സിങിൽ നിന്നും ഭീഷണി ഉണ്ടായതായി അർച്ചന പറയുന്നത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ എന്തിനാണ് ഇവിടെ നിലനിർത്തുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും അർച്ചന ചോദിച്ചിരുന്നു. തന്നെ കേസിൽ ഉൾപ്പെടുത്തി ജയിലിലാക്കും. കൊല്ലുമെന്നും ഭീഷണി ഉണ്ടായിരുന്നു. കൂടാതെ ജാതി അധിക്ഷേപവും നടത്തിയെന്നാണ് പരാതി.
റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധിയുടെ ക്ഷണപ്രകാരം മകൾ അർച്ചന പോയിരുന്നു. എന്നാൽ പ്രിയങ്കഗാന്ധിയെ സന്ദർശിക്കാൻ അനുവാദം ചോദിച്ചതിനെ തുടർന്ന് സന്ദീപ് സിങ് മോശമായി പെരുമാറുകയായിരുന്നുവെന്ന് അർച്ചനയുടെ പിതാവ് പറയുന്നു. ജാതി അധിക്ഷേപത്തിനൊപ്പം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറയുന്നു.
അതേസമയം, സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടിക ജാതി-പട്ടിക വർഗ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഒബിസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നമിട്ട് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന സുപ്രധാന പ്രഖ്യാപനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പ്ലീനറി സമ്മേളനത്തിലെ സാമൂഹിക നീതി പ്രമേയത്തിൽ കോൺഗ്രസ് അവകാശപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. വനിത കമ്മീഷന് ഭരണഘടന പദവി നല്‍കും. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ 'രോഹിത് വെമുല നിയമം' പ്രാവര്‍ത്തികമാക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേതടക്കം നിർണ്ണായക നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങണമെന്ന ആഹ്വാനവുമായാണ് റായ്‍പൂരില്‍ നടന്ന പ്ലീനറി സമ്മേളനം കൊടിയിറങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam