മീററ്റ് എസ്പി മുസ്ലിം പൗരൻമാരോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.
ലഖ്നൗ: മീററ്റ് പൊലീസിന്റെ പാകിസ്ഥാൻ പരാമർശത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സർക്കാർ സ്ഥാപനങ്ങളെ വിഷലിപ്തമാക്കിയെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. മീററ്റ് എസ്പി മുസ്ലിം പൗരൻമാരോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.
"ഇത്തരം ഭാഷ ഉപയോഗിക്കാൻ ഇന്ത്യൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. നിങ്ങൾ ഒരു പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ, ഉത്തരവാദിത്തം കൂടുതലാണ്. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള മൂല്യങ്ങളോട് ബഹുമാനമില്ലാത്ത രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറുന്ന അവസ്ഥയിലേക്ക് ബിജെപി സ്ഥാപനങ്ങളെ വിഷലിപ്തമാക്കി,” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
भारत का संविधान किसी भी नागरिक के साथ इस भाषा के प्रयोग की इजाजत नहीं देता और जब आप अहम पद पर बैठे अधिकारी हैं तब तो जिम्मेदारी और बढ़ जाती है।
भाजपा ने संस्थाओं में इस कदर साम्प्रदायिक जहर घोला है कि आज अफसरों को संविधान की कसम की कोई कद्र ही नहीं है pic.twitter.com/aR1L6bgSbG
ഇന്ന് രാവിലെയാണ് മുസ്ലിം ഭൂരിപക്ഷ മേഖലയിലെത്തി പൗരൻമാരോട് തീർത്തും വർഗീയ പരാമർശങ്ങൾ നടത്തിയ എസ്പി അഖിലേഷ് നാരായൺ സിംഗിന്റെ വീഡിയോ പുറത്തുവന്നത്. അഖിലേഷ് നാരായൺ സിംഗ് മുസ്ലിം പൗരൻമാരോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിക്കുകയായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വലിയ അക്രമങ്ങൾ മീറ്ററിൽ അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം മീററ്റിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വൻ സംഘർഷമാണ് ഉണ്ടായത്.
Read Also: 'പാകിസ്ഥാനിലേക്ക് പോകൂ', മുസ്ലിം പൗരൻമാരോട് ആക്രോശിച്ച് യുപിയിലെ എസ്‍പി - വീഡിയോ