
ഭോപ്പാൽ: വിദ്യാർഥിയുമായുള്ള തർക്കത്തിന് പിന്നാലെ പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ഗവൺമെൻ്റ് ജെഎച്ച് പിജി കോളേജിലാണ് സംഭവം. വടിയും മുളകുപൊടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പ്രൊഫസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കൃത വിഭാഗത്തിൽ നിന്നുള്ള അസി. പ്രൊഫസർ നീരജ് ധക്കാടിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചിനും ഏഴിനും ഇടയിൽ വരുന്ന ഒരു സംഘം അക്രമികൾ വടിയും മുളകുപൊടിയുമായി കോളേജ് വളപ്പിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞു. വിദ്യാർഥികളുമായി സംസാരിച്ച് നിൽക്കുകായയിരുന്നു പ്രൊഫലർ. ബോധരഹിതനായി വീഴുന്നതുവരെ അക്രമികൾ അടി തുടർന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സമീപത്ത് മറ്റ് ഫാക്കൽറ്റി അംഗങ്ങളും വിദ്യാർത്ഥികളും ഉണ്ടായിരുന്നിട്ടും ആരും ആക്രമണം തടയാൻ ഇടപെട്ടില്ല. അക്രമികൾ രക്ഷപ്പെട്ടതിനെ തുടർന്നാണ് സഹപ്രവർത്തകർ പ്രൊഫസറെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കൈകൾക്കും കാലുകൾക്കും ഒടിവുകൾ ഉൾപ്പെടെ സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു. പ്രൊഫസർ ധാക്കഡും അക്രമികളിൽ ഒരാളായ കോളേജിലെ മുൻ വിദ്യാർത്ഥി അന്നു താക്കൂറും തമ്മിലുള്ള മുൻ തർക്കത്തെ തുടർന്നാണ് അക്രമമുണ്ടായതെന്ന് കോളേജിലുള്ളവർ പറയുന്നു.
കോളേജിൻ്റെ സ്‌കോളർഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിൽ പ്രൊഫസർ ധാക്കദും അന്നു താക്കൂറും തമ്മിൽ ഒരു മാസം മുമ്പ് തർക്കമുണ്ടായി. പ്രൊഫസർ ധാക്കഡിൻ്റെ ഔദ്യോഗിക മുദ്രയും ലെറ്റർഹെഡും ദുരുപയോഗം ചെയ്യാൻ ശ്രമിച്ച അന്നു താക്കൂറിനെ പിടികൂടി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് സംഭവം പ്രശ്നമായി. അന്നു താക്കൂറിൻ്റെ ആളുകളാണ് തന്നെ മർദ്ദിച്ചതെന്നും തന്നെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രൊഫസർ പറഞ്ഞു. പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam