മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളും എഫ്ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നാരായൺ റാണെ ഇന്ന് ബോംബെ ഹൈക്കോടതിയെ സമീപിക്കും.
മുംബൈ: ഉദ്ദവ് താക്കറേക്കെതിരായ പരാമർശത്തിൽ, കേന്ദ്രമന്ത്രിയുടെ അറസ്റ്റ് പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി. രത്നഗിരി പൊലീസ് സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടി. കേന്ദ്രമന്ത്രിയുടെ ശബ്ദസാമ്പിൾ പൊലീസ് ശേഖരിക്കും. സാമ്പിൾ ശേഖരിക്കുന്നതിന് 7 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളും എഫ്ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നാരായൺ റാണെ ഇന്ന് ബോംബെ ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ തല്ലുമെന്ന് പൊതുറാലിയിൽ പ്രസംഗിച്ചതിൽ 4 കേസുകളാണ് റാണെക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു കേസിൽ രത്നഗിരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. രാത്രി വൈകി മഹാഡ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.
മറ്റ് മൂന്ന് കേസുകളിൽ അറസ്റ്റിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് റാണെ ഹൈക്കോടതിയിൽ ആവശ്യപ്പെടും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് റാണെയുടെ മുംബെയിലെ വസതിയ്ക്കും ബിജെപി, ശിവസേന ഓഫീസുകൾക്കും പൊലീസ് സുരക്ഷ ശക്തമാക്കി.
വരുന്ന തിങ്കളാഴ്ചയും സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം നൽകിയത്.