
ദില്ലി: നബി വിരുദ്ധ പരാമര്‍ശം സൃഷ്ടിച്ച വിവാദങ്ങള്‍ ശക്തമായതിനിടെ പാർട്ടി വക്താക്കൾക്ക് മാർഗനിർദ്ദേശവുമായി ബിജെപി. ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാർട്ടി നിർദ്ദേശിക്കുന്നവർ മാത്രം ചർച്ചകളിൽ പങ്കെടുത്താൽ മതിയെന്നും മാര്‍ഗനിര്‍ദ്ദേശമുണ്ട്.
മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. സർക്കാരിന്‍റെ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകാനും നിർദേശമുണ്ട്.
അതിനിടെ, ബിജെപി നേതാക്കളുടെ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന അപലപിച്ച് തുർക്കിയും രംഗത്തെത്തി. നേതാക്കൾക്കെതിരായ പാര്‍ട്ടി നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു.
Read Also: പ്രവാചക നിന്ദ: ഇന്ത്യയിൽ ചാവേർ ആക്രമണത്തിന് പദ്ധതി, നാല് സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് അൽ ഖ്വയ്ദ
ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു.
ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമ്പോൾ പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കേന്ദ്രം. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചു. ഇക്കാര്യത്തിലുള്ള പാർട്ടിയുടെ വിശദീകരണവും നല്കി. ഈ സാഹചര്യത്തിൽ കേന്ദ്രം മാപ്പു പറയേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇത്തരം വിഷയങ്ങളിൽ മാപ്പു പറയുന്ന കീഴ്വഴക്കമില്ലെന്ന് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നു
പ്രതിസന്ധി തീർക്കാൻ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീർന്നില്ലെങ്കിൽ യുഎഇ സൗദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും.
അമേരിക്ക നേരത്തെ ഇന്ത്യയിലെ വിഷയങ്ങളിൽ സമാന നിലപാട് പറഞ്ഞെങ്കിലും അത് തള്ളിക്കളയുന്ന നയമാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള ഗൾഫ് രാജ്യങ്ങളുടെ നിലപാട് അങ്ങനെ തള്ളാനാവില്ലെന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ സർക്കാരിനെ നയിക്കുന്നത്.