
ദില്ലി: പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉത്തരേന്ത്യയിൽ തുടരുന്നു. പഴയ ദില്ലി കേന്ദ്രീകരിച്ച് ഇന്ന് പ്രതിഷേധങ്ങൾ നടക്കും. ജാമിയ ഉൾപ്പെടെ ക്യാമ്പസുകളിലും പ്രതിഷേധങ്ങൾ തുടരും. സമരത്തിന് ഏകീകൃത രൂപത്തിനായി വിവിധ സംഘടനകളുടെ യോഗം വിളിക്കുമെന്ന് സ്വരാജ് അഭയാൻ നേതാവ് യോഗേന്ദ്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയിലേക്ക് ജാമിയ വിദ്യാർത്ഥികൾ മാർച്ച് പ്രഖ്യാപിച്ചു
പൗരത്വഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾക്കാണ് ഇന്നലെ ഉത്തരേന്ത്യ സാക്ഷിയായത്. ഉത്തർപ്രദേശിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതി വിലയിരുത്താൻ യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ് ഉന്നതതല യോഗം ചേർന്നു. എല്ലാ പ്രധാന നഗരങ്ങളുടെയും സുരക്ഷ കൂട്ടി. ആവശ്യമെങ്കിൽ ആർധസൈനികരെ വിന്യസിക്കാനും നിർദ്ദേശമുണ്ട്. അതെസമയം ദില്ലി ഉൾപ്പെടെ വിവിധ നഗരങ്ങൾ ഇന്നും പ്രതിഷേധങ്ങൾ തുടരും. ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് പ്രതിഷേധത്തിന് ആഹ്വാനമുണ്ട്.
ജാമിയ ഉൾപ്പെടയുള്ള സർവ്വകലാശാലകളിലും വിദ്യാർത്ഥി പ്രതിഷേധം തുടരും. ജന്തർമന്തറിലും സമരം നടക്കും. എന്നാൽ സമരങ്ങൾക്ക് കേന്ദ്രീകൃത രൂപം കൊണ്ടുവരാൻ പ്രതിഷേധിക്കുന്ന സംഘടനകൾ യോഗം വിളിക്കുമെന്ന് യോഗേന്ദ്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമരം അക്രമാസക്തമാകരുത്. വിവിധ കാമ്പസുകളില്‍ സമരം നടത്തുന്ന വിദ്യാർത്ഥികൾ ഏകാധിപത്യത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്. കേന്ദ്രസർക്കാർ ഇനിയെങ്കിലും ജനങ്ങളോട് സത്യസന്ധത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam