ന്യൂനപക്ഷങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തന്റെ ദേശീയ ഉപാധ്യക്ഷ പദവിയെന്ന് എപി അബ്ദുല്ലക്കുട്ടി. ദേശീയ മുസ്ലിമാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു
ദില്ലി: ന്യൂനപക്ഷങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തന്റെ ദേശീയ ഉപാധ്യക്ഷ പദവിയെന്ന് എപി അബ്ദുല്ലക്കുട്ടി. ദേശീയ മുസ്ലിമാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. രാജ്യത്തെ എല്ലാവരെയും ഒന്നിപ്പിക്കാൻ സ്ഥാനം ഉപകരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി ഇന്ന് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിലാണ് അബ്ദുള്ളക്കിട്ടിക്ക് സ്ഥാനം ലഭിച്ചത്. ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ എപി അബ്ദുള്ളക്കുട്ടിക്ക് പുറമെ തേജസ്വി സൂര്യ യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷനായി.
ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബിജെപി ദേശീയ വക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടു. 12 വൈസ് പ്രസിഡൻറുമാരാണ് പട്ടികയിലുള്ളത്. 23 ദേശീയ വക്താക്കളാണുള്ളത്. ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലേക്ക് മലയാളിയായ അരവിന്ദ് മേനോനെയും നിയമിച്ചു.
പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. 13 ദേശീയ സെക്രട്ടറിമാരാണുള്ളത്. ബിജെപിയുടെ സംസ്ഥാനമുഖങ്ങളായ നേതാക്കളെ തഴഞ്ഞാണ് ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് അബ്ദുള്ളക്കുട്ടിയെ നേതൃത്വം കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്. ഒ രാജഗോപാലിന് ശേഷം ദേശീയ ഉപാധ്യക്ഷ പദവിയിലേക്കെത്തുന്ന മലയാളിയാണ് അബ്ദുള്ളക്കുട്ടി.