
പോണ്ടിച്ചേരി: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ ഇന്ന് ലഫ്റ്റനന്റ് ഗവർണറെ കാണും. എന്നാൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിനാരായണസ്വാമി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ഇന്ന് പുതുച്ചേരിയിലെത്തും.
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് പുതുച്ചേരിയില്‍ ഭരണപ്രതിസന്ധി ഉണ്ടായത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി പുതുച്ചേരിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാരിനെ വീഴ്ത്തിയുള്ള അട്ടിമറി നീക്കം ഉണ്ടായത്. മുന്‍ പുതുച്ചേരി കോണ്‍ഗ്രസ് അധ്യക്ഷൻ നമശിവായത്തിനും മന്ത്രി കൃഷ്ണറാവുവിനും പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി ഇന്നലെ സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
ബിജെപിയില്‍ ചേരാനുള്ള നീക്കത്തിലാണ് എംഎല്‍എമാര്‍. ഇതോടെ 30 അംഗ സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം 14 ആയി ചുരുങ്ങി. എന്‍ആര്‍ കോണ്‍ഗ്രസ് - ബിജെപി - അണ്ണാ ഡിഎംകെ സഖ്യത്തിനും 14 പേരുടെ പിന്തുണയുണ്ട്. അവിശ്വാസ പ്രമേയത്തിന് മുന്‍പേ മുഖ്യമന്ത്രി നാരായണസ്വാമി രാജിക്ക് തയാറായെങ്കിലും ഹൈക്കമാന്റ് ഇടപെട്ട് തിരുത്തുകയായിരുന്നു. എംഎൽഎമാരെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചതാണെന്നും ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്തെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam