
ദില്ലി: കർഷക സമരം ഒത്തു തീർപ്പാക്കാത്ത കേന്ദ്രസർക്കാറിന്റെ നിലപാടിൽ പഞ്ചാബ് ബിജെപിയിൽ കടുത്ത അമർഷം. പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാൻ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാത്തതിലാണ് നേതൃത്വത്തിന് അതൃപ്തി. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കർഷക സമരം തിരിച്ചടി നൽകിയേക്കുമെന്നും സംസ്ഥാന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ബിജെപി നേതാക്കൾ പാർട്ടി അകാലി ദളിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ് ബീർ സിങ് ബാദലും പ്രതികരിച്ചു.
അതിനിടെ ദില്ലിയിൽ റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ ദില്ലി യുപി അതിർത്തിയായ നോയിഡയിൽ 144 പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിയന്ത്രണം. ട്രാക്ടർ റാലിയുടെ സഞ്ചാരപാത കർഷകർ ഇന്ന് തീരുമാനിച്ചേക്കും. ദില്ലി നഗരത്തിലൂടെ മൂന്ന് സമാന പാതകളായിരിക്കും ഒരുക്കുക. ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നൽകിയത്. സഞ്ചാര പാത രേഖാമൂലം നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam