
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം സംബന്ധിച്ച് പാലിച്ച നീണ്ട മൗനത്തിന് ശേഷം പ്രതികരണവുമായി ബിജെപി എംപി രാഘവ് ഛദ്ദ. മുൻ ആം ആദ്മി പാർട്ടി നേതാവും നിലവിൽ ബിജെപി എംപിയുമായ രാഘവ് ഛദ്ദ, പരീക്ഷാ ചോർച്ച തടയുന്നതിനുള്ള പുതിയ നിയമത്തെക്കുറിച്ചുള്ള രാജ്യസഭാ ചർച്ചയിലാണ് തനിക്ക് വന്ന നിലപാടിലെ മാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി തെരുവുകളിൽ പ്രതിഷേധിച്ചപ്പോൾ ശബ്ദമുയർത്താതിരുന്നതിനെത്തുടർന്ന് കടുത്ത വിമർശനങ്ങളും സോഷ്യൽ മീഡിയ പരിഹാസങ്ങളും നേരിട്ടിരുന്നു, ബിജെപി എംപി രാഘവ് ഛദ്ദ. രാജ്യസഭയിൽ സംസാരിക്കവേയാണ് തന്റെ മൗനത്തിനുള്ള കാരണം രാഘവ് ഛദ്ദ വ്യക്തമാക്കിയത്.
താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ ചോദ്യങ്ങൾ ഉന്നയിക്കുക എന്നതായിരുന്നു തന്റെ ചുമതലയെന്നും അത് സത്യസന്ധമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ഭരണപക്ഷത്തായതിനാൽ തന്റെ കടമ മാറിയിരിക്കുകയാണെന്നും, ഇനി ചോദ്യങ്ങൾ ചോദിക്കുകയല്ല മറിച്ച് പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമറകൾക്ക് മുന്നിൽ പ്രസംഗിച്ച് വാർത്തകളിൽ ഇടംനേടാനോ അറ്റൻഡൻസ് അടയാളപ്പെടുത്താനോ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫലപ്രദമായ മാറ്റങ്ങളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസ്റ്റം ശരിയാക്കുകയും ശാശ്വത പരിഹാരം കൊണ്ടുവരികയും ചെയ്യുമ്പോൾ മാത്രമേ പാർലമെന്റിൽ സംസാരിക്കൂ എന്ന് താൻ സ്വയം പ്രതിജ്ഞ ചെയ്തിരുന്നുവെന്നും, അത് നിറവേറ്റപ്പെട്ട ചരിത്രപരമായ ദിവസമാണ് ഇന്നെന്നും ഛദ്ദ പറഞ്ഞു.
Cancer is not cured by Crocin.
Paper Leak is not cured by soundbites.
It needed a real institutional fix, and today we gave it one.
That is why I stood in support of the Public Examination Amendment Bill 2026. Because this is India's first real, institutional answer to paper… pic.twitter.com/qKeI5xFSM5— Raghav Chadha (@raghav_chadha) July 31, 2026
ക്യാൻസറിനെ ക്രോസിൻ ഗുളിക കൊണ്ട് ചികിത്സിക്കാൻ സാധിക്കാത്തതുപോലെ ചോദ്യപേപ്പർ ചോർച്ച എന്ന പ്രതിസന്ധിയെ വെറും ശബ്ദരേഖകൾ കൊണ്ട് നേരിടാനാകില്ലെന്നും, അതിന് സ്ഥാപനപരമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും സർക്കാർ അത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ അമർഷവും വേദനയും തികച്ചും ന്യായമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രക്ഷിതാവിനെപ്പോലെയാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേട്ടതെന്നും അതിൻമേൽ സർക്കാർ ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam