
ദില്ലി: ബിജെപി ദേശീയ വക്താവായ ഷെഹ്‌സാദ് പൂനാവാല പാർട്ടി വിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിലെ' തന്റെ ബയോയിൽ നിന്ന് ബിജെപി ദേശീയ വക്താവ് എന്ന ടാഗ് അദ്ദേഹം നീക്കം ചെയ്തു. തന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് വിട്ടതിനുശേഷം ബിജെപിയിലെത്തിയ പൂനാവാല, മാധ്യമ ചർച്ചകളിലെ ബിജെപിയുടെ പ്രധാന മുഖമായിരുന്നു. രാജിക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് ബിജെപി ടാഗ് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി' എന്നത് അദ്ദേഹം നിലനിർത്തിയിട്ടുണ്ട്.
സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കേണ്ട സമയമായെന്ന് ഒരു ടിവി അഭിമുഖത്തിൽ അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന സൂചനയുള്ള തന്റെ മുൻകാല അഭിമുഖങ്ങളുടെ ചില വീഡിയോ ക്ലിപ്പുകൾ പൂനാവാല വീണ്ടും എക്സിൽ പങ്കുവെച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായെന്നും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമല്ല സമൂഹത്തിന് സംഭാവന നൽകാൻ കഴിയുന്നതെന്നും അദ്ദേഹം ഈ വീഡിയോകളിൽ പറയുന്നുണ്ട്. 2024-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടാൻ തീരുമാനിച്ചിരുന്നെങ്കിലും നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾ കാരണമാണ് നീണ്ടുപോയതെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ, രാജി വാർത്തയോട് പാർട്ടിയോ പൂനാവാലയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബയോയിലെ മാറ്റങ്ങൾമാറ്റം വരുത്തിയ തന്റെ എക്സ് പ്രൊഫൈലിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പുതിയ ബയോയിൽ "മതം: ഇസ്ലാം, സംസ്കാരം: ഹിന്ദു, ആശയസംഹിത: ഭാരതീയം, ജിഎസ്ടി കി യാത്രയുടെ രചയിതാവ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുഗാമി" എന്നാണ് അദ്ദേഹം നൽകിയിരിക്കുന്നത്. അഭിഭാഷകനായ ഷെഹ്‌സാദ് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2017-ൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതോടെയാണ് ശ്രദ്ധനേടിയത്. ഇതിനുശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതും പാർട്ടിയുടെ ദേശീയ വക്താവായതും. രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനാവാലയുടെ സഹോദരനാണ് ഷെഹ്‌സാദ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam