
ദില്ലി: മോദി അദാനി ബന്ധത്തെ വിമർശിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തവണ വീഡിയോ പുറത്തിറക്കിയാണ് വിമർശനം ഉന്നയിച്ചിട്ടുള്ളത്. 2014 ന് ശേഷമുണ്ടായ അദാനിയുടെ വ്യവസായിക വളർച്ച അത്ഭുതപ്പെടുത്തുന്നതെന്ന് രാഹുൽ പറയുന്നു. ഇന്ത്യയിലെ മുഴുവൻ പണവും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടത് എങ്ങനെയെന്ന് മോദി ഉത്തരം പറയണമെന്നും രാഹുൽ ഗാന്ധി പറയുന്നു.
കർണാടകയിലെ കോലാറിലും രാഹുൽഗാന്ധി മോദിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകമാണ്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും. ജഡ്ജി ആർഎസ് മൊഗേരയാണ് അപ്പീലിൽ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. സ്റ്റേ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam