
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ശക്തമായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 3 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരതയെക്കുറിച്ചുളള പാകിസ്ഥാന്‍റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചതെന്തിന്? അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നില്‍ തലകുനിച്ച് നിങ്ങള്‍ രാജ്യതാത്പര്യം ബലികഴിച്ചതെന്തിന്? നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത് എന്തിന്? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാക്കുകയാണ് ഇന്ത്യ. പ്രതിപക്ഷ നേതാക്കളടക്കം നയിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ മൂന്നെണ്ണം നാളെയും മറ്റന്നാളുമായി റഷ്യയും യു എ ഇയുമടക്കമുള്ള പ്രധാനപ്പെട്ട സഖ്യരാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. ഇവർക്കൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ, സഞ്ജയ് കുമാർ ഷാ, കനിമൊഴി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ആദ്യം പോകുന്നത്. ഇവരോട് ഇന്ന് പാർലമെന്‍റിൽ വച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, ഇന്ത്യൻ നിലപാട് ലോകവേദിയിൽ അവതരിപ്പിക്കേണ്ടതെങ്ങനെ എന്ന് വിശദീകരിച്ചു. പാകിസ്ഥാനെയും ഇന്ത്യയെയും ഒരേ തട്ടിലല്ല കാണേണ്ടതെന്നും, പാക് ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നുമുള്ള നിലപാട് ലോകരാജ്യങ്ങളോട് ഇന്ത്യ ഉന്നയിക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന ആവശ്യം ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ മുന്നിലുയർത്താൻ ഇന്ത്യ വിവിധ രാജ്യങ്ങളുടെ പിന്തുണ തേടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് മുന്നിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താൻ സമ്മർദ്ദം ചെലുത്തും. പഹൽഗാമിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത ദ റസിസ്റ്റൻസ് ഫോഴ്സ് എന്ന ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യു എൻ രക്ഷാ സമിതി അംഗങ്ങളുടെ പിന്തുണ തേടും. ചൈനയും പാകിസ്ഥാനുമൊഴികെയുള്ള എല്ലാ യു എൻ രക്ഷാ സമിതി അംഗങ്ങളെയും ഇന്ത്യൻ സംഘങ്ങൾ കാണുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഇതിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്നതിൽ ഇന്ത്യ ഉറച്ച് നിൽക്കും. സിന്ധുനദീജലക്കരാറിൽ ഒരു പുനഃപരിശോധനയില്ല എന്നും ഇന്ത്യ വ്യക്തമാക്കും. അമേരിക്കയിലെത്തുന്ന ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളെ വെവ്വേറെ കാണും. ട്രംപിനെ കാണുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം പ്രധാന മാധ്യമപ്രവർത്തകരെയും പൗരാവകാശ സംഘടനാ നേതാക്കളേയും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവരേയും പ്രതിനിധി സംഘം കാണും. പാകിസ്ഥാൻ ജൂലൈയിൽ രക്ഷാസമിതി അധ്യക്ഷ സ്ഥാനം നേടുന്നതിന് മുമ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam