കർണാടകയിലെ ശ്രീരംഗപട്ടണം ക്ഷേത്രത്തിൽ വെച്ച് ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ, വനിതാ സബ് ഇൻസ്പെക്ടർ സവിത പാട്ടീലിനെ മർദ്ദിച്ചതായി പരാതി. ദർശനത്തിന് വൈകിയതിലുള്ള തർക്കമാണ് സംഭവത്തിൽ കലാശിച്ചത്. ഐശ്വര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തെ ഒരു ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറെയാണ് ബി.ജെ.പി എം.എൽ.എയുടെ മകൾ മർദ്ദിച്ചത്. ഓഗസ്റ്റ് 12-നാണ് സംഭവം നടന്നത്. മാണ്ഡ്യ വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ സവിത പാട്ടീലിനാണ് മർദ്ദനമേറ്റത്.

തുമകൂർ റൂറൽ എം.എൽ.എ ബി. സുരേഷ് ഗൗഡയുടെ മകളും എ.സി.പി ഗൗതമിന്റെ ഭാര്യയുമായ ഐശ്വര്യയാണ് പോലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തത്. ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഐശ്വര്യയ്ക്ക് അകത്തേക്ക് പ്രവേശിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് കിയാതനഹള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെട്ടിട്ടും ഐശ്വര്യയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. തന്റെ മകളെ പോലീസ് ഉദ്യോഗസ്ഥ ആദ്യം അസഭ്യം പറഞ്ഞതായി എം.എൽ.എ ആരോപിച്ചു.