
ദില്ലി: കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് സർക്കാർ വിചാരിക്കുന്നെങ്കിൽ അത് ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമം ചവറ്റുകുട്ടയിൽ ഇടണം. സിംഘു അതിർത്തിയിലെ കർഷകർക്കെതിരായ അക്രമം അംഗീകരിക്കാനാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമം കർഷക വിരുദ്ധമാണ്. അത് കർഷകരുടെ ജീവിതം തകർക്കുന്നതും സർക്കാർ നിയന്ത്രിത ചന്തകൾ തകർക്കുന്നതുമാണ്. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തി വിട്ടതെന്നും രാഹുല്‍ ചോദിച്ചു.
ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കർഷകർ ഒരിഞ്ച് പുറകോട്ട് പോകില്ല. കർഷക സമരം ഗ്രാമങ്ങളിലേക്ക് വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. ഇതിനെ അടിച്ചമർത്താൻ കഴിയില്ല. രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകുന്നു.
മധ്യവർഗത്തിന് ഭക്ഷ്യക്ഷാമം ഉണ്ടാകും. തീരുമാനം ഇന്ത്യയിലെ കാർഷിക രംഗത്തെ തകർക്കും. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചത് കർഷകരോടൊപ്പം നിൽക്കുന്നതിനാലാണ്. പ്രധാനമന്ത്രി നാലോ അഞ്ചോ പേർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. കൊവിഡ് കാലത്ത് സമ്പന്നൻ കൂടുതൽ സമ്പന്നനായി. പാവപ്പെട്ടവൻ കൂടുതൽ ദരിദ്രനായി എന്നും രാഹുൽ പറഞ്ഞു.
അതേസമയം, ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വിളിച്ചു ചേർത്ത കർഷകരുടെ മഹാപഞ്ചയത്തിൽ കർഷകർ തടിച്ചു കൂടി. മുസഫർ നഗറിലെ കോളേജ് ഗ്രൗണ്ടിൽ വന്നു ചേർന്നത് ആയിരക്കണക്കിന് കർഷകരാണ്. കർഷക നേതാവ് രാകേഷ് തികായത്ത് ആവശ്യപ്പെട്ട പ്രകാരമാണ് ഇവർ മുസഫർ നഗറിൽ എത്തിയത്.