
ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങളും ആശംസകളും- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മുർമുവിന്റെ വിജയത്തിൽ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു അഭിനന്ദനം അറിയിച്ചു. മുർമുവിന്റെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പറഞ്ഞു.
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടദ്രൗപതി മുർമു ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പൊതുജീവിതത്തിലെ അവരുടെ വിശാലമായ അനുഭവവും നിസ്വാർത്ഥ സേവന മനോഭാവവും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തിന് വളരെയധികം ഗുണം ചെയ്യും- വെങ്കയ്യ നാഡിഡു ട്വീറ്റ് ചെയ്തു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അഭിനന്ദനവുമായി രംഗത്തെത്തി. രാജ്യം ഭിന്നത അഭിമുഖീകരിക്കുന്ന സമയമാണെന്നും ഭരണഘടനയുടെ ആദർശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുർമുവിനെ ഉറ്റുനോക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.
റെയ്സ്ന ഹിൽസിന് പുതിയ നായിക ; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ദ്രൗപദി മുര്‍മു
ദില്ലി: ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അര്‍പ്പിച്ചു. ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.