ഗുജറാത്തിൽ കനത്തമഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ജനജീവിതം സ്തംഭിച്ചു. നാൽപ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും നിരവധി ട്രെയിനുകളും സംസ്ഥാന പാതകളും റദ്ദാക്കുകയും ചെയ്തു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സൈന്യമടക്കം ഇറങ്ങി
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാൽപ്പതിനായിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചുവെന്നും 6367 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ സേന അറിയിച്ചു. സൈന്യത്തെയും കോസ്റ്റ് ഗാർഡിനെയും പ്രശ്ന ബാധിത മേഖലകളിൽ വിന്യസിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. തെക്കൻ ഗുജറാത്തിലാണ് മഴകനത്ത നാശനഷ്ടമുണ്ടാക്കിയത്. വാപി, സൂറത്ത്, അഹമ്മദാബാദ്, വത്സാദ്, നവ്സാരി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരകവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ചു. വന്ദേഭാരത് അടക്കം ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കുമുളള 30 ട്രെയിനുകളാണ് ഒറ്റ ദിവസത്തിൽ റദ്ദാക്കിയത്. മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിലെ പലയിടത്തും വെളളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. 12 സംസ്ഥാന പാതകളും വെളളത്തിനടിയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

