
ദില്ലി : ഉത്തർ പ്രദേശിലെ സംഭലിൽ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഘർഷത്തിൽ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ വസതിയായ 10 ജൻപഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
നവംബർ അവസാന വാരത്തിൽ സംഭൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പിൽ 5 പേരാണ് കൊല്ലപ്പെട്ടത്. സംബൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗൾ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയിൽ സംബൽ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സർവേയ്ക്ക് നിയോഗിച്ചത്. സർവേയ്ക്കെത്തിയ സംഘത്തിന് നേരെ സർവേയെ എതിർക്കുന്ന ആളുകൾ വിവിധ വശങ്ങളിൽ നിന്നും കല്ലെറിഞ്ഞുവെന്നാണ് പൊലീസ് വാദം. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കും തീയിട്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസിന് വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് വാദിക്കുന്നു. സംഭവത്തിൽ 400 ലേറെ പേർക്കെതിരെയാണ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam