
റായ്പൂര്‍: ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തില്‍ നെല്‍കര്‍ഷകനായി രാഹുല്‍ ഗാന്ധി. കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ കര്‍ഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കർഷകർക്കായി ആവിഷ്കരിച്ച പദ്ധതികളെ കുറിച്ച് രാഹുല്‍ സംസാരിച്ചു.
രാഹുല്‍ ഞായറാഴ്ചയാണ് റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കർഷകരെ നെല്ല് വിളവെടുക്കാൻ സഹായിച്ചത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സർക്കാരിന്റെ കർഷക മാതൃക ഇന്ത്യയിലുടനീളം പിന്തുടരുമെന്ന് രാഹുല്‍ പറഞ്ഞു. വായ്പ എഴുതിത്തള്ളലും സബ്‌സിഡിയും ഉൾപ്പെടെ കര്‍ഷകര്‍ക്കായുള്ള ഛത്തീസ്ഗഡ് സര്‍ക്കാരിന്‍റെ അഞ്ച് പദ്ധതികള്‍ രാഹുല്‍ വിശദീകരിച്ചു.
ചുവന്ന ഷര്‍ട്ട്, തലയില്‍ പെട്ടി ചുമന്ന് പോര്‍ട്ടറായി രാഹുല്‍; വീഡിയോ വൈറല്‍
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സമൂഹ മാധ്യമമായ എക്സില്‍ കര്‍ഷകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചതിങ്ങനെ- "കർഷകർ സന്തുഷ്ടരാണെങ്കിൽ ഇന്ത്യ സന്തുഷ്ടയാണ്. ഛത്തീസ്ഗഡിലെ കർഷകർക്കായുള്ള കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പദ്ധതികള്‍, അവരെ ഇന്ത്യയില്‍ ഏറ്റവും സന്തുഷ്ടരാക്കി മാറ്റി. നെല്ലിന്‍റെ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കർഷകർക്ക് 23,000 കോടി രൂപയുടെ സബ്‌സിഡി. 19 ലക്ഷം കർഷകരുടെ 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ബിൽ പകുതിയാക്കി. 5 ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം ഭൂപേഷ് ബാഗേൽ സർക്കാർ ഈ പദ്ധതികളെല്ലാം ആരംഭിച്ചു. ഇന്ത്യയിലുടനീളം ഞങ്ങൾ ആവർത്തിക്കാന്‍ പോകുന്ന മാതൃകയാണിത്"
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി. നവംബര്‍ 7നും 17നും ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam