
ദില്ലി: ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുൽ ഗാന്ധി. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
അതേസമയം, കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം രാഹുൽ ഗാന്ധി തള്ളി. ഇന്ന് ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവർത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്.
എന്നാല്‍, ലോക്സഭ സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും മാസ്കണിഞ്ഞാണ് ഇന്ന് സഭാ നടപടികൾ നിയന്ത്രിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാർലമെൻ്റിൽ മാസ്കണിഞ്ഞ് അധ്യക്ഷൻമാരും അംഗങ്ങളും പങ്കെടുത്തത്. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് ശേഷം ഇരിപ്പിടങ്ങൾ മാറ്റി നിശ്ചയിച്ചത് പോലുള്ള നിയന്ത്രണങ്ങൾ നീക്കിയാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. എന്നാൽ പല രാജ്യങ്ങളിലും കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അധ്യക്ഷനും നിർദ്ദേശിച്ചു. അംഗങ്ങൾക്ക് മാസ്ക് വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദ്ദേശം നല്‍കി.
ആരോഗ്യമന്ത്രി ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലും മാസ്ക് ധരിച്ചാണ് എല്ലാവരും പങ്കെടുത്തത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കണം എന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് പാർലമെൻ്റിൽ ഇതിനുള്ള നിർദ്ദേശം കർശനമാക്കുന്നത്. അതേസമയം, കേന്ദ്രമന്ത്രിയുടെ കത്തിന് പിന്നാലെ പൊതു റാലികൾക്കും റോഡ് ഷോയ്ക്കുമുള്ള നിയന്ത്രണം സർക്കാർ തിരികെ കൊണ്ടുവരുമോ എന്ന സംശയമാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam