'മോദിക്കെതിരെ പറയുന്നവരെ ജയിലിലിടുന്ന അവസ്ഥ' ; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Oct 4, 2019, 1:04 PM IST
Highlights

"നേതാവിനും പതിനഞ്ച് പേർക്കും മാത്രമുള്ളതല്ല ഇന്ത്യ. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം." 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ  ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് രാഹുല്‍ ഗാന്ധി എംപി അഭിപ്രായപ്പെട്ടു. നേതാവിനും പതിനഞ്ച് പേർക്കും മാത്രമുള്ളതല്ല ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. 40 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് നരേന്ദ്ര മോദിയുടേത് .കോൺഗ്രസ് മറുപക്ഷത്താണുള്ളത്. വൈവിധ്യമാണ് കോൺഗ്രസ് എല്ലാ കാലവും ഉയർത്തുന്ന നയം. രാജ്യത്തെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കിയതിൽ നരേന്ദ്ര മോദി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി  ആവശ്യപ്പെട്ടു.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിനാണ് രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, മണിരത്നം തുടങ്ങി 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ആ കത്തില്‍ ഒപ്പുവച്ചിരുന്നു. സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല അങ്ങനെയൊരു കത്തെഴുതിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ  തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 

Read Also: അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചു; അമ്പതോളം പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

click me!