
ദില്ലി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് പുതുച്ചേരിയിൽ നടന്ന പരിപാടിക്കിടെ മത്സ്യത്തൊഴിലാളികൾക്ക് വാഗ്ദാനം നൽകി രാഹുൽ ഗാന്ധി. എന്നാൽ 2019ൽ എൻഡിഎ സർക്കാർ രൂപീകരിച്ച ഫിഷറിസ് വകുപ്പ് വീണ്ടും എങ്ങനെ രൂപീകരിക്കുമെന്ന പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
കടലിലെ കർഷകരെന്നാണ് രാഹുൽ ഗാന്ധി പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ വിളിച്ചത്. തുടർന്ന് ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന ഉറപ്പും നൽകുകയായിരുന്നു. മണ്ണിലെ കർഷകർക്ക് കേന്ദ്രത്തിലൊരു വകുപ്പ് ഉള്ളപ്പോൾ കടലിലെ കർഷകർക്ക് എന്തുകൊണ്ടില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം.
നിലവിൽ ഫിഷറിസ് വകുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനാണ്. രാഹുലിന്റെ വാക്കുകൾ വൈറലായതോടെ ഇറ്റാലിയൻ ഭാഷയിലാണ് ഗിരിരാജ് സിംഗ് രാഹുലിന് മറുപടി നൽകിയത്. ഇറ്റലി മന്ത്രിസഭയിൽ ഫിഷറിസത്തിന് പ്രത്യേക വകുപ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഇറ്റാലിയൻ മന്ത്രിസഭയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ അഡ്രസും നൽകിയിരുന്നു.
മത്സ്യതൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം വായിക്കാൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് അനുരാഗ് താക്കൂറും ഫിഷറീസ് വകുപ്പിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചു. ട്വിറ്ററിലിപ്പോൾ ഇതിന്റെ പേരിൽ വലിയ പരിഹാസമാണ് രാഹുൽ നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam