
ദില്ലി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് രാഹുൽ ഗാന്ധി സാധനങ്ങൾ ഇന്നലെയോടെ നീക്കിയിരുന്നു. അയോഗ്യത സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു റിപ്പോര്‍ട്ട്.
വസതിയിൽ നിന്ന് നീക്കിയ സാധനങ്ങളിൽ ചിലത് സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് നീക്കിയിരിക്കുന്നത്. വസതി ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ സന്ദർശിച്ചേക്കും. 2004 ൽ എംപി ആയ രാഹുൽഗാന്ധി 2005 മുതൽ ഇതേ വസതിയിലാണ് താമസിക്കുന്നത്.
സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുലിൻറെ ഓഫീസ്. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാൽ നിർദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതർക്ക് നൽകിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വീടൊഴിയുമ്പോള്‍ പ്രിയങ്കഗാന്ധിയടക്കമുള്ള നേതാക്കള്‍ രാഹുലിന്‍റെ വസതിയിലെത്തിയേക്കും.
ആദ്യമായി എംപിയായ ശേഷം 2005 മുതല‍് തുഗ്ലക്ക് ലൈൻ പന്ത്രണ്ടിലെ വസതിയിലാണ് രാഹുല്‍ താമസിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായപ്പോഴും ഇവിടെ തന്നെയാണ് രാഹുൽ താമസിച്ചത്. വീടൊഴിയുന്നത് ഉൾപ്പടെയുള്ള കാഴ്ചകൾ രാഹുലിന് അനുകൂലമായ സഹതാപത്തിൻറ അന്തരീക്ഷം ഉണ്ടാക്കുമെന്ന് കോൺഗ്രസ് കരുതുന്നു. കുറ്റക്കാരനെന്നു വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെ ഗുജറാത്ത് സെഷൻസ് കോടതി തള്ളിയിരുന്നു.
ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ അടുത്തയാഴ്ച അ്പ്പീൽ നല്കും. സെഷൻസ് കോടതി ഉത്തരവ് വിലയിരുത്താൻ അഭിഭാഷകരുടെ സംഘം ഇന്നലെ യോഗം ചേർന്നു. നിയമനടപടി നിരീക്ഷിച്ച ശേഷമേ വയനാട് ഉപതെരഞ്ഞടുപ്പ് ആലോചിക്കൂ എന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.
Read more: ജോഡോയിലെ ആള്‍ക്കൂട്ടം രാഹുലിനെ പിന്തുണയ്ക്കില്ല, പ്രഭാവത്തില്‍ വരിക മോഡി ഇഫക്ട് - സര്‍വ്വേഫലം
വൈകുമോ നിയമ പോരാട്ടം
ഗുജറാത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കേസിലെ പരാതിക്കാരന്‍ പ്രധാനമന്ത്രിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് ഉന്നത കോടതികള്‍ വിധിയിലെ പിഴവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.
അയോഗ്യത തുടരുന്ന രാഹുൽ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാമെങ്കിലും നിയമനടപടികൾ വൈകാനുള്ള സാധ്യതയുണ്ട്. കോടതികൾ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുളളിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം കിട്ടണം. ഗുജറാത്ത് ഹൈക്കോടതിയിൽ മെയ് ആറിനും സുപ്രീംകോടതിയിൽ ഇരുപതിനും വേനലവധി തുടങ്ങും. ഗുജറാത്ത് സെഷൻസ് കോടതിയിലെ പ്രധാന അപ്പീലിൻമേലുള്ള നടപടികൾ പൂർത്തിയാകാൻ മേൽക്കോടതികൾ കാത്തുനിന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കാനുള്ള സാധ്യതയും മങ്ങും.
അതേസമയം കോടതി തീരുമാനത്തിൽ പിഴവ് ഉണ്ടെന്ന് വിമർശിച്ച കോണ്‍ഗ്രസ് ഉത്തരവിൽ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. ഉന്നത കോടതികള്‍ ഇതിലെ തെറ്റുകള്‍ പരിശോധിക്കണം. കേസുമായി ബന്ധമില്ലാത്ത വിധികൾ ഉദ്ധരിച്ചാണ് ഉത്തരവ് തുടങ്ങുന്നതെന്നും അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായി അഭിഷേക് സിങ്‍വി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam