
ദില്ലി: മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷ കിട്ടിയതിനെ തുടർന്ന് എംപി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വർഷം താമസിച്ച വീട്ടിലെ ജീവനക്കാരോട് യാത്ര പറഞ്ഞ രാഹുൽ വീട് പൂട്ടി താക്കോൽ ഉദ്യോഗസ്ഥർക്ക് കൈമാറി. സത്യം പറഞ്ഞതിനുള്ള വിലയാണ് നല്‍കുന്നതെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ന് വൈകിട്ട് നാലരയോടെയാണ് രാഹുൽ ഗാന്ധി തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി പൂട്ടി താക്കോൽ കൈമാറി, പടിയിറങ്ങിയത്. 2004ൽ ആദ്യമായി എംപിയായ ശേഷം രാഹുലിൻ്റെ ജീവിതത്തിലെ ഉയർച താഴ്ചകൾക്കെല്ലാം സാക്ഷ്യം വഹിച്ച വസതിയതാണിത്. രാഹുൽ കോണ്‍ഗ്രസ് അധ്യക്ഷനായപ്പോൾ പാർട്ടി നീക്കങ്ങളുടെ കേന്ദ്രമായും ഈ വീട് മാറി. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും വസതിയൊഴിയുന്ന വൈകാരിക മുഹൂർത്തത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെ ജീവനക്കാർക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ കാറില്‍ കയറിയത്. പ്രത്യേക അപേക്ഷ നല്‍കി ഒരു ദിവസം പോലും വസതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമായി തുടരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
സർക്കാരിനെ കുറിച്ച് തന്‍റെ സഹോദരന്‍ പറഞ്ഞതെല്ലാം സത്യമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ആരെയും ഭയക്കിന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ മാസം 23 ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണെന്നമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുകയായിരുന്നു. സോണിയ ഗാന്ധിയുടെ വീടായ പത്ത് ജൻപഥിലേക്കാണ് രാഹുൽ ഗാന്ധി താമസം മാറിയത്. രാഹുലിൻ്റെ ഓഫീസും തല്ക്കാലം ഇവിടെ പ്രവർത്തിക്കും.