
ലണ്ടന്‍: വസ്ത്രത്തിലും ഹെയർസ്റ്റൈലിലും ന്യൂലുക്ക് വരുത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ചാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയിൽ താടിയും മുടിയും വളർത്തി കാണപ്പെട്ട രാഹുൽഗാന്ധിയുടെ നിലവിലെ മാറ്റം മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരിക്കുകയാണ്.
കന്യാകുമാരി മുതൽ കാശ്മീർ വരെയായിരുന്നു രാഹുലിന്റെ ഭാരത്ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷർട്ടും നീട്ടിവളർത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്ക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക്ക് അതേ രീതിയിൽ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോൾ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ കോട്ടും ടൈയ്യും ധരിച്ച് എത്തിയിരിക്കുന്നത്. ലേണിങ് ടു ലിസൺ ഇൻ ട്വന്റിവൺത് സെഞ്ച്വറി എന്ന വിഷയത്തിൽ സർവ്വകലാശാലയെ അഭിസംബോധന ചെയ്യാനാണ് രാഹുലെത്തിയത്. മുടി വെട്ടിയൊതുക്കിയിട്ടുണ്ട്, കൂടെ താടിയും എന്നതാണ് ലുക്കിന്റെ മറ്റൊരു പ്രത്യേകത.
നിരവധി കോൺഗ്രസ് നേതാക്കൻമാരാണ് രാഹുലിന്റെ ന്യൂലുക്കിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. ഇതാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ എന്ന ക്യാപ്ഷനോടെ സർവ്വകലാശാലയിലെ ഡോ പൂജാ ത്രിപാദിയുടെ രാഹുലിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച്ച നീളുന്ന സന്ദർശനത്തിൽ മറ്റൊരു സെഷനിലും രാഹുൽ പങ്കെടുക്കുന്നുണ്ട്. ഗ്ലോബൽ ഇനീഷ്യാറ്റീവ് കോ-ഡയറക്ടറും ഇന്ത്യക്കാരിയുമായ ശ്രുതി കപിലയുമായി ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചാണ് ചർച്ച നടത്തുക.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ശേഷമാണ് രാഹുല്‍ വിദേശത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നത്. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ലളിതമായ ചോദ്യങ്ങളാണ് താൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam