
ദില്ലി: അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചു. മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്താൻ ബിജെപി ഉത്തരേന്ത്യയിലെ ഘടകങ്ങൾക്ക് നിർദ്ദേശം നല്കി
അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്. സാധാരണ ഈ വിഷയത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി രാഹുൽ രണ്ട് വ്യവസായികളുമായും ബന്ധം ഉണ്ടാക്കുന്നു എന്നാണ് ആരോപിക്കുന്നത്. എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുൽ ഇപ്പോൾ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തത് എന്നും മോദി ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രചാരണം പല സ്ഥലത്തും അനക്കമുണ്ടാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മോദി ഈ നിലപാട് കടുപ്പിക്കുന്നത്. ഇന്നലെ നടന്ന മുന്നാം ഘട്ട വോട്ടെടുപ്പിൽ അവസാനം വന്ന കണക്ക് പ്രകാരം പോളിംഗ് 64.58 ശതമാനമാണ്. കഴിഞ്ഞ തവണത്തെക്കാൾ മുന്നു ശതമാനം കുറവ്. ഇത് കുറച്ചു കൂടി ഉയരാമെങ്കിലും പാർട്ടിക്ക് ഏറെ നിർണ്ണായകമായിരുന്ന ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ബിജെപിക്ക് ആശങ്കയാകുകയാണ്.
വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ഉത്സാഹം യുപിയിൽ പോലും പാർട്ടി പ്രവർത്തകർ കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഇത് ഗൗരവത്തോടെ കണ്ട് പരിഹരിക്കാൻ ബിജെപി നേതൃത്വം യുപി ബീഹാർ ഘടകങ്ങൾക്ക് നിർദ്ദേശം നല്കിയെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam