
ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രി അശോഖ് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം. ദില്ലിയില്‍ സച്ചിന്‍ പൈലറ്റുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബിലേത് പോലെയുള്ള സംഭവങ്ങള്‍ക്ക് വഴിവെക്കാതിരിക്കാൻ കരുതലോടെയാണ് വിഷയത്തില്‍ നേതൃത്വത്തിന്‍റെ നീക്കം.
നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാന്‍റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രണ്‍ധാവ വ്യക്തമാക്കിയത്. ഇതിനിടയിലാണ് പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്‍റ് നിയോഗിച്ചത്. ഇന്നലെ സച്ചിൻ പൈലറ്റുമായും കോണ്‍ഗ്രസ സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബില്‍ നിയമസഭ തെരഞ്ഞടുപ്പിന് മുൻപ് സിദ്ധുവും അമരീന്ദർ സിങും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പോലെ വഷളാകാതിരിക്കാൻ രാജസ്ഥാനില്‍ കരുതലോടെയാണ് നേതൃത്വം നീക്കം നടത്തുന്നത്. മൂന്ന് ദിവസമായി ദില്ലയില്‍ തുടരുന്ന പൈലറ്റിനെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കണ്ടിട്ടില്ല. എന്നാല്‍, രണ്‍ധാവ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയ ശേഷം രാഹുല്‍ ഗാന്ധിയേയും ഖർഗേയും കണ്ടു.
കർണാടക തെരഞ്ഞെടുപ്പിനിടെ വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ മാറാതിരിക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ വർഷം അവസാനം രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തനിക്കും ഒപ്പമുള്ളവർക്കും മതിയായ പരിഗണന ലഭിക്കാതെ പൈലറ്റ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ലെന്നാണ് സൂചന. 2020ലെ വിമത നീക്കത്തിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും ഒപ്പമുള്ളവർക്ക് മന്ത്രിസ്ഥാനങ്ങളും നഷ്ടമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam