
ജയ്പൂര്‍: രാജസ്ഥാനില്‍ (Rajasthan) മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി 15 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് നാല് മണിക്ക് സത്യപ്രതിഞ്ജ ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് (Sachin Pilot) ക്യാമ്പില്‍ നിന്ന് 3 പേര്‍ ക്യാബിനെറ്റ് പദവിയിലുണ്ടാകും. 2 പേര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കും. പുതിയ മന്ത്രിസഭയില്‍ 4 ദളിത് മന്ത്രിമാര്‍ ഉണ്ടാകും. പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന വ്യത്യാസം. സംഘടന ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്റിന് രാജി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ളവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമായത്.
ഒരു വര്‍ഷത്തോളമായി മന്ത്രിസഭ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിന്റ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്നുള്ള മന്ത്രിസഭാ പുനസംഘടന. ജാതി-മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ തന്നോട് ഒപ്പം പാര്‍ട്ടി വിടാന്‍ തയ്യാറായവരെ അര്‍ഹമായ സ്ഥാനങ്ങളില് എത്തിക്കുകയെന്നത് തന്നയാണ് സച്ചിന്‍ പൈലറ്റിന്റെ ഉദ്ദേശ്യം.
സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി (Ashok gehlot) പ്രിയങ്കഗാന്ധിയും (Priyanka Gandhi) കെ സി വേണുഗോപാലും (KC venugopal) ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയഗാന്ധിയുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകളില്‍ സച്ചിന്‍ പൈലററിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam