
ദില്ലി: രാജസ്ഥാന്‍ (Rajasthan) സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് കായിക മന്ത്രി രാജി സന്നദ്ധത അറിയിച്ചു. ജോലി സമ്മര്‍ദ്ദം മൂലമാകാം മന്ത്രി അശോക് ചന്ദ്നയുടെ പ്രകോപനമെന്നാണ് മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ പ്രതികരണം.
ഉദ്യോഗസ്ഥ വൃന്ദവും ജനപ്രതിനിധികളും തമ്മിലുള്ള പോര് രാജസ്ഥാനില്‍ പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ വിശ്വസ്തന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുല്‍ദീപ് റങ്കക്കെതിരെ കായിക മന്ത്രി അശോക് ചാന്ദ്ന പരസ്യമായി എതിര്‍പ്പറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിലൂടെ രാജി സന്നദ്ധതയറിയിച്ച അശോക് ചാന്ദ്ന കായിക വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലില്‍ കടുത്ത അതൃപ്തി അറിയിച്ചു. താന്‍ ഒഴിയാമെന്നും പദവി കുല്‍ദീപ് റങ്കക്ക് നല്‍കിക്കൊള്ളാനും അശോക് ചാന്ദ്ന പരിഹസിച്ചു. കായിക വകുപ്പ് മാത്രമല്ല മുഴുവന്‍ വകുപ്പുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഏല്‍പിക്കാവുന്നതാണെന്നും അശോക് ചന്ദന തുറന്നടിച്ചു. മന്ത്രിമാരില്‍ പലര്‍ക്കും ജോലി സമ്മര്‍ദ്ദം താകാനാകുന്നില്ലെന്നും അതിന്‍റെ ഭാഗമായി പ്രസ്താവനയെ കണ്ടാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചത്.
ഫണ്ടുകള്‍ അനുവദിക്കന്നതിലടക്കം ഉന്നത ഉദ്യോഗസ്ഥര്‍ അനാവശ്യ ഇടപടെലുകള്‍ നടത്തുന്നുവെന്ന് ഒരു കൂട്ടം എംഎല്‍എമാരും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. മന്ത്രിയുടെ പൊട്ടിത്തെറിക്ക് പിന്നാലെ കപ്പല്‍ മുങ്ങി തുടങ്ങിയെന്നും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ട്രെന്‍റ് എന്തായിരിക്കുമെന്ന് ഇപ്പോഴെ വ്യക്തമായി കഴിഞ്ഞെന്നുമുള്ള പരിഹാസം ബിജെപി ഉന്നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്നതിലുള്ള ഗലോട്ട് സച്ചിന്‍ പൈലറ്റ് പോര് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രി സഭയിലെ പൊട്ടിത്തെറി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മറ്റൊരു തലവേദനയായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam