
ഭോപ്പാല്‍: അടുത്ത മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നേരിടാന്‍ ജനപ്രിയ നടൻ വിക്രം മസ്തലിനെ രംഗത്തിറക്കി കോൺഗ്രസ്. ആനന്ദ് സാഗറിന്റെ 2008ലെ പരമ്പരയായ രാമായണത്തില്‍ ഹനുമാന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിക്രം മസ്തല്‍ പ്രേക്ഷക പ്രീതി നേടിയത്. ബുധ്നി മണ്ഡലത്തിലാണ് ശിവരാജ് സിംഗ് ചൗഹാനെതിരെ വിക്രം മസ്തല്‍ മത്സരിക്കുക.
ഈ വര്‍ഷം ജൂലൈയിലാണ് വിക്രം മസ്തല്‍ കോണ്‍ഗ്രസില്‍ അംഗത്വം നേടിയത്. മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവേശനം. ആദ്യമായാണ് മസ്തല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മധ്യപ്രദേശില്‍ 144 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
അതേസമയം ബിജെപിയുടെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് ശിവരാജ് സിംഗ് ചൌഹാന്‍റെ പേരുണ്ടായിരുന്നത്. ചൗഹാനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന് എതിരെ ചോദ്യങ്ങള്‍ ഉയരുന്നതിനിടെ ആയിരുന്നു ഇത്. ബുധ്‌നി നിയമസഭാ സീറ്റ് ശിവരാജ് ചൗഹാന്റെ ശക്തികേന്ദ്രമാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരുൺ യാദവിനെ പരാജയപ്പെടുത്തി 58,999 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചൗഹാൻ ബുധ്‌നി സീറ്റിൽ വിജയിച്ചത്.
വസുന്ധര രാജെയുടെ മൗനം പൊട്ടിത്തെറിയിലേക്കോ?, രാജസ്ഥാനില്‍ കരുതലോടെ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് ഇന്നാണ് പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമൽനാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിന്‍റെ മകൻ ജയവർധൻ സിംഗ് രാഘിഗഠ് സീറ്റിലാണ് മത്സരിക്കുക. കമല്‍നാഥ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു അദ്ദേഹം.
ജനറൽ വിഭാഗത്തിൽ നിന്ന് 47 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 39 പേരും എസ്ടി വിഭാഗത്തിൽ നിന്ന് 30 പേരും എസ്‌സി വിഭാഗത്തിൽ നിന്ന് 22 പേരും മുസ്ലിമായ ഒരാളും കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടികയിലുണ്ട്. 19 സ്ത്രീകള്‍ സ്ഥാനാര്‍ത്ഥികളാണ്. സ്ഥാനാര്‍ത്ഥികളില്‍ 65 പേർ 50 വയസ്സിന് താഴെയുള്ളവരാണ്. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam