
ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രതിയുടെ നേതൃത്വത്തിൽ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച, ബലാത്സംഗത്തിന് ഇരയായ 23 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. യുവതിയെ ഇന്നലെ രാത്രിയോടെയാണ് എയർ ആംബുലൻസില്‍ ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്. ഉന്നാവ് ആശുപത്രിയിലും പിന്നീട് ലഖ്‌നൗ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാലാണ് ദില്ലിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്‍റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തിൽ അധികം പൊള്ളൽ യുവതിക്ക് ഏറ്റിരുന്നു. മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഉന്നാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. യുവതിയുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam