
അലഹബാദ്: അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിൽ വിരമിച്ചവരെ അഡ്ഹോക്ക് ജഡ്ജിമാരായി നിയമിച്ച് കൊളീജിയം. വിരമിച്ച അഞ്ച് ജഡ്ജിമാരെ അഡ്ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ ആണ് തീരുമാനം ആയിട്ടുള്ളത്.വിരമിച്ച ജഡ്ജിമാരെ തൽക്കാലത്തേക്ക് ഹൈക്കോടതികളിൽ വീണ്ടും നിയമിക്കാനുള്ള ഭരണഘടനയിലെ 224 എ അനുച്ഛേദം പ്രയോഗിച്ചാണ് നടപടി. ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുള്ളപ്പോഴാണ് വ്യവസ്ഥ പ്രയോഗിക്കാറ്.
രണ്ട് വർഷത്തേക്ക് താൽക്കാലിക ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ചൊവ്വാഴ്ച അംഗീകാരം നൽകുകയായിരുന്നു. ജസ്റ്റിസ് മുഹമ്മദ് ഫായിസ് ആലം ഖാൻ, ജസ്റ്റിസ് മുഹമ്മദ് അസ്ലം, ജസ്റ്റിസ് സയ്യിദ് അഫ്താബ് ഹുസൈൻ റിസ്‌വി, ജസ്റ്റിസ് രേണു അഗർവാൾ, ജസ്റ്റിസ് ജ്യോത്സ്ന ശർമ്മ എന്നിവരെ താൽക്കാലിക ജഡ്ജിമാരായി നിയമിക്കാനുള്ള നിർദ്ദേശത്തിന് കൊളീജിയം അംഗീകാരം നൽകിയത്.
കെട്ടിക്കിടക്കുന്ന കേസുകൾ കാരണം വലിയ പ്രതിസന്ധി നേരിടുന്ന അലഹബാദ് ഹൈക്കോടതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനാണ് ഈ നിയമനങ്ങൾ എന്നാണ് കൊളീജിയം വിശദമാക്കുന്നത്. ഒരു ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയോട് താൽക്കാലികമായി ജഡ്ജിയായി പ്രവർത്തിക്കാൻ അഭ്യർത്ഥിക്കാൻ, രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ 224-എ അനുച്ഛേദം. ജഡ്ജിമാരുടെ കുറവ് പരിഹരിക്കാനും കാര്യക്ഷമമായ നീതിനിർവഹണം ഉറപ്പാക്കാനുമാണ് സാധാരണയായി ഇത്തരം നിയമനങ്ങൾ നടത്തുന്നത്.
ഇവരുടെ കാലാവധിയിൽ, താൽക്കാലിക ജഡ്ജിമാർക്ക് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിമാരുടെ അതേ അധികാരപരിധിയും അധികാരങ്ങളും പ്രത്യേകാവകാശങ്ങളും ഉണ്ടായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതികളിലൊന്നായ അലഹബാദ് ഹൈക്കോടതി വർഷങ്ങളായി വലിയ തോതിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. നിരവധി കേസുകൾ ഇവിടെ കെട്ടിക്കിടക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam