
ഗുവാഹത്തി: അസമിൽ 11 അപൂര്‍വയിനം പല്ലികളെ പിടികൂടി. ഒരോന്നിനും 60 ലക്ഷം രൂപാ നിരക്കിൽ വിൽക്കാൻ ശ്രമിക്കവെയാണ് അസം പൊലീസ് മൂന്നുപേരെ പല്ലികളുമായി പിടികൂടിയത്. അപൂർവയിനമായ ടോക്കെ ഗെക്കോ പല്ലികളെയാണ് ഇവര്‍ കടത്താൻ ശ്രമിച്ചത്. അസമിലെ ദിബ്രുഗഡിലാണ് പൊലീസ് വെള്ളിയാഴ്ച 11 അപൂർവ ടോക്കെ ഗെക്കോ പല്ലികളെ പിടികൂടുകയും മൂന്ന് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് അറസ്റ്റിലായത്.
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണ് ഈ പല്ലികൾ. ഇവയെ അരുണാചൽ പ്രദേശിൽ നിന്നാണ് എത്തിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി. വംശനാശ ഭീഷണിയുള്ളതിനാൽ ടോക്കെ ഗെക്കോകളുടെ കയറ്റുമതി നിരോധിച്ചിരിക്കുന്നു. ഇവയെ കടത്തിയതായി കണ്ടെത്തിയാൽ പരമാവധി ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇന്ത്യയിൽ, അസമിലെയും അരുണാചൽ പ്രദേശിലെയും ചുരുക്കം ചില പോക്കറ്റുകളിൽ മാത്രമേ ഈ ഇനങ്ങൾ കാണപ്പെടുന്നുള്ളൂ. പക്ഷേ തെക്കുകിഴക്കൻ ഏഷ്യയിലെ ബ്ലാക്ക് മാർക്കറ്റിൽ ഇവയ്ക്ക് ഉയർന്ന ഡിമാൻഡാണ്.
ചോദ്യം ചെയ്യലിൽ, അരുണാചൽ പ്രദേശിൽ നിന്ന് ടോക്കെ ഗെക്കോകളെ കൊണ്ടുവന്നതായും ഓരോന്നിനെയും 60 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ടോക്കെ ഗെക്കോ പല്ലികളുടെ കള്ളക്കടത്ത് സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) സംഘം രൂപീകരിച്ചിരുന്നു. വന്യജീവി നീതി കമ്മീഷൻ, ദക്ഷിണേഷ്യ ഓഫീസ് എന്നിവയുടെയും ഇന്റലിജൻസ് പിന്തുണയോടെ എസ്ടിഎഫ് സംഘം മോഹൻബാരി പ്രദേശത്ത് കെണിയൊരുക്കുകയായിരുന്നു. പൊലീസ് കാത്തിരുന്ന ബാഗുമായി കാർ ഡ്രൈവര്‍ പുറത്തിറങ്ങി, കാറിൽ നിന്ന് ഒരു ചുവന്ന നിറത്തിലുള്ള ബാക്ക്പാക്ക് ബാഗ് പുറത്തെടുത്ത് ധാബയിലേക്ക് കയറി. ആ നിമിഷം, എസ്ടിഎഫ് സംഘം ഓടിക്കയറി മൂന്ന് പേരെ പിടികൂടുകയായിരുന്നു.
അപൂര്‍വ നേട്ടം! അമ്മ കരസേനയിലെ ലഫ്.ജനറൽ, മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റ്; ഇരുവർക്കും സേനാ മെഡൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam