അപൂര്‍വ നേട്ടം! അമ്മ കരസേനയിലെ ലഫ്.ജനറൽ, മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റ്; ഇരുവർക്കും സേനാ മെഡൽ

Synopsis
കരസേനയിലെ ലഫ്.ജനറൽ സാധനാ സക്സേന നായര്‍ക്കും മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റുമായ തരുണ്‍ നായര്‍ക്കും രാഷ്ട്രപതിയുടെ സേനാ മെഡൽ. കരസേനയുടെ മെഡിക്കൽ സര്‍വീസ് തലപ്പത്തേക്ക് ആദ്യമായി നിയമിക്കപ്പെട്ട വനിതയാണ് സാധനാ സക്സേന.
ദില്ലി: രാഷ്ട്രപതിയുടെ സേനാ മെഡലിന് അര്‍ഹരായി രാജ്യത്തിന്‍റെ ആദരമേറ്റുവാങ്ങാൻ ഒരുങ്ങുകയാണ് ഒരമ്മയും മകനും. കരസേനയിലെ ലഫ്.ജനറൽ സാധനാ സക്സേന നായര്‍ക്കും മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റുമായ തരുണ്‍ നായര്‍ക്കുമാണ് രാഷ്ട്രപതിയുടെ സേന മെഡൽ ഒരേസമയം ലഭിച്ചത്. ഇന്ന് പ്രഖ്യാപിച്ച സേന മെഡൽ പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. ലഫ്.ജനറൽ സാധനാ നായര്‍ക്ക് അതിവിശിഷ്ട സേവ മെഡലും ഫ്ലൈറ്റ് ലഫ്റ്റനൻ്റ് തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലുമാണ് സമ്മാനിക്കുക. റിട്ട.എയർ മാർഷൽ കെ പി നായരുടെ മകനും ഭാര്യയുമാണ്. സൈനിക കുടുംബത്തിലേക്കുള്ള അംഗീകാരങ്ങളുടെ പട്ടികയിലേക്കാണ് ഇന്ന് പ്രഖ്യാപിച്ച രണ്ട് പുരസ്കാരങ്ങള്‍ കൂടി ഇടംപിടിക്കുക.
കഴിഞ്ഞ വര്‍ഷമാണ് കരസേനയുടെ മെഡിക്കൽ സര്‍വീസ് തലപ്പത്തേക്ക് ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ എത്തുന്നത്. കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായി നിയമിക്കപ്പെട്ട വനിത എന്ന നേട്ടത്തോടെയാണ് സാധന ചുമതയേറ്റത്.ലിംഗ സമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങൾക്ക് അടിവരയിടുന്നതായിരുന്നു സാധനയുടെ നിയമനം. വ്യോമസേനയിൽ നിന്നുമാണ് സാധന കരസേനയിലെ ഉന്നത പദവിയിലേക്ക് എത്തുന്നത്.
പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്നാണ് സാധന സക്സേന നായർ പൂർത്തിയാക്കിയത്. 1986 -ലാണ് ആർമി മെഡിക്കൽ കോറിലേക്ക് സാധന സക്സേനയെ കമ്മീഷൻ ചെയ്യുന്നത്. 1986 -ലാണ് സാധന വ്യോമസേനയിൽ ചേരുന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ആയിട്ടായിരുന്നു വ്യോമസേനയിലെ ആദ്യ നിയമനം. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന. എയർ മാർഷൽ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിത കൂടിയാണ് സാധന സക്സേന.
മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് എത്തും മുൻപ് ബെംഗളൂരുവിലെ എയർ ഫോഴ്സ് ട്രെയിനിംഗ് കമാൻഡ് ഹെഡ് ക്വാട്ടേഴ്സിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായിരുന്നു സാധന. മൂന്ന് തലമുറയായി സേനാ ഉദ്യോഗസ്ഥരാണ് സാധന സക്സേനയുടെ കുടുംബം.
സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ ഇന്ന് വൈകിട്ടാണ് പ്രഖ്യാപിച്ചത്. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി. നായിക് ദിൽ വാർ ഖാന് മരണാന്തരമായി കീർത്തി ചക്ര സമ്മാനിക്കും
വ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠൻ, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ. കരസേനയിൽ നിന്ന് മലയാളികളായ ലഫ് ജനറൽ ശങ്കരനാരായൺ,ലഫ് ജനറൽ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.ആകെ മുപ്പത് സൈനിക ഉദ്യോഗസ്ഥർക്ക് പരംവിശിഷ്ട മെഡൽ സമ്മാനിക്കും. ലഫ് ജനറൽ വിജയ് ബി നായർ,മേജർ ജനറൽ ബാലചന്ദ്രൻ നമ്പ്യാർ , വൈസ് അഡ്മിറൽ സി ആർ പ്രവീൺ നായർ, റിയർ അഡ്മിറൽ സിറിൽ തോമസ് ഉൾപ്പെടെ 57 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കും.