'ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി തുടരും': ഷേഖ് ഹസീനയെ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

Published : Jan 08, 2024, 08:09 PM ISTUpdated : Jan 08, 2024, 08:11 PM IST
 'ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി തുടരും':  ഷേഖ് ഹസീനയെ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

Synopsis

പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് വിജയിക്കുകയായിരുന്നു. 

ദില്ലി: ബം​ഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ഷേഖ് ഹസീനയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാനായതിൽ ബംഗ്ളാദേശ് ജനതയ്ക്കും മോദി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ദൃഡമായി തുടരാൻ പരിശ്രമിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. 

പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് വിജയിക്കുകയായിരുന്നു. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഇനി 2028 വരെ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാം.

40 ശതമാനം പോളിങ്ങാണ് ബംഗ്ലാദേശിൽ ഇത്തവണ രേഖപ്പെടുത്തിയത്. തടവിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണ് പോളിങ് കുറയാൻ കാരണമായത്. പോളിങ് സ്റ്റേഷനുകളിലൊരിടത്തും തിരക്കില്ലായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. രാജ്യത്തെ 300 പാർലമെന്റ് മണ്ഡലങ്ങളിൽ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്.

പ്രതിപക്ഷനിരയിലെ ചെറുപാർട്ടിയായ ജാത്തിയ 11 സീറ്റുകൾ നേടി. 62 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. ഈ സ്വതന്ത്രരെല്ലാം ഭരണപക്ഷത്തിന്റെ തന്നെ സ്ഥാനാർത്ഥികൾ ആണെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് സ്വാതന്ത്രമാണെന്ന് വിദേശ നിരീക്ഷകരെ അടക്കം ബോധ്യപ്പെടുത്താൻ അവാമിലീഗ് ഡമ്മി സ്ഥാനാർത്ഥികളെ കളത്തിലിറക്കിയെന്നാണ് ആരോപണം. 

അതേസമയം, വിജയാഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് ഹസീന പ്രവർത്തകരോട് പറഞ്ഞു. രാജ്യം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ വിജയാഹ്ലാദം വേണ്ടെന്നാണ് ഹസീനയുടെ നിർദേശം. പ്രതിപക്ഷം നാമാവശേഷമാവുകയും ഏകകക്ഷി ഭരണം ആവർത്തിക്കുകയും ചെയ്യുന്ന ബംഗ്ലാദേശിൽ ജനാധിപത്യം ദുർബലമാകുന്നുവെന്ന ആശങ്ക കൂട്ടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?