
ദില്ലി: ജനുവരി 26ന് ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്‍റെ ദൃശ്യാവിഷ്കാരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ കാരണം പറയാതെയാണ് ബംഗാളിന്‍റെ ഫ്ലോട്ടിന് അനുമതി നിഷേധിച്ചത്. ബംഗാളിന്‍റെ റിപ്പബ്ലിക് ദിന ടോബ്ലോ വിദഗ്ധ കമ്മിറ്റി പരിശോധിച്ചുവെന്നും അനുമതി നല്‍കേണ്ടെന്നാണ് തീരുമാനമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ബംഗാളിന്‍റെ ടാബ്ലോ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. 16 എണ്ണം സംസ്ഥാനങ്ങളില്‍ നിന്നും ആറെണ്ണം കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കാനായി 22 പ്രൊപ്പോസലുകളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വന്നത്. അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാറും തമ്മിലെ പ്രശ്നമാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു.
കേന്ദ്രസര്‍ക്കാറിന്‍റെ നിശിത വിമര്‍ശകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാളിന്‍റെ ഫ്ലോട്ട് ഒഴിവാക്കിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബംഗാളിനോട് കേന്ദ്രം പക തീര്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam