
ദില്ലി: കൊവിഡ് വ്യാപനത്തെ നേരിടാന്‍ പണ ലഭ്യത ഉറപ്പാക്കി റിസര്‍വ് ബാങ്ക്. മരുന്നു കമ്പനികള്‍, വാക്സീന്‍ കമ്പനികള്‍, ആശുപത്രികള്‍ എന്നിവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നൽതി. മുന്‍ഗണനക്രമത്തില്‍ ഈ മേഖലക്കായി 50000 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. കൊവിഡ് പ്രതിരോധനത്തിന് വിവിധ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഓവര്‍ ഡ്രാഫ്ട് കാലവധി 50 ദിവസത്തേക്ക് റിസര്‍വ് ബാങ്ക് നീട്ടി.
കൊവിഡിന്‍റെ രണ്ടാം വ്യാപനം സാമ്പത്തിക മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് രോഗ വ്യാപനത്തെ നേരിടാന്‍ പണ ലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. രോഗ പ്രതിരോധം, ചികിത്സ, മരുന്ന് നിര്‍മ്മാണം എന്നീ മേഖലയില്‍ വായ്പ സഹായം ആവശ്യമുള്ളവര്‍ക്ക് പണം ലഭ്യമാക്കാനാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടത്. ഇതിനായി അമ്പതിനായിരം കോടി രൂപ നീക്കി വെക്കും. രോഗ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കും ഈ വായ്പ സൗകര്യം ഉപയോഗിക്കാം. ഇതിനായി കൊവിഡ് ലോണ്‍ബുക്ക് തയ്യാറാക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രോഗ വ്യാപനത്തെ തുടര്‍ന്ന് തിരിച്ചടവ് പ്രതിസന്ധിയിലായ വായ്പകളുടെ പുനക്രമീകരണത്തിനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. 25 കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഈ സൗകര്യം. ഗ്രാമീണ മേഖലയില്‍ വായ്പ സൗകര്യം ഉറപ്പാക്കാന്‍ ചെറുകിട ധനകാര്യ മേഖലയിലും പണം ലഭ്യമാക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ഓവര്‍ ഡ്രാഫ്റ്റ് പരിധി 50 ദിവസമായി നീട്ടിയതായും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. കടമെടുത്ത് മുന്നോട്ടു പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ തീരുമാനം ആശ്വാസം നല്‍കും. 35000 കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രം വാങ്ങാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ വീണ്ടും പരിക്കേല്‍പ്പിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam