
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ രാജിയുടെ കാരണം വ്യക്തമാക്കാതെ സർക്കാർ. അതേ സമയം പുതിയ നിയമനത്തെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിലാണ് അരുൺ ഗോയലിന്റെ രാജിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്. രാജിക്കത്തിന്റെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്കിയിരുന്നില്ലെന്ന് സൂചന പുറത്തുവരുന്നുണ്ട്. രാജിയുടെ കാരണം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. കൊൽക്കത്തയിലെ വിലയിരുത്തൽ യോഗത്തിൽ നിന്ന് അരുൺ ഗോയൽ എന്തിന് ഇറങ്ങി പോയെന്ന് മഹുവ മൊയിത്ര ചോദിച്ചു. തെരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ എണ്ണത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശത്തോട് അരുൺ ഗോയൽ വിയോജിച്ചെന്നും മഹുവ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചതിൽ വിവാദം തുടരുകയാണ്. തകരാൻ പോകുന്ന ഭരണഘടന സ്ഥാപനങ്ങളിൽ അവസാനത്തതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കയാണ് 2027 വരെ കാലാവധിയുള്ള അരുണ്‍ ഗോയല്‍ സ്ഥാനം ഇന്നലെ രാജിവെച്ചത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം. ഏത് സാഹചര്യത്തിലാണ് അരുണ്‍ ഗോയല്‍ രാജിവെച്ചതെന്ന് വ്യക്തമല്ല. നാളെ ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സന്ദർശനം നടത്താൻ ഇരിക്കെയാണ് രാജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam