
ദില്ലി : ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച് കൂടുതൽ ഗുസ്തി താരങ്ങൾ. രാജ്യം നൽകിയ ഖേൽ രത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് വിനേഷ് നിലപാട് വ്യക്തമാക്കിയത്. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് കത്തിൽ ചൂണ്ടിക്കാട്ടി. ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നൽകിയതും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു.
സസ്പെൻഷൻ നീക്കാൻ ഉടൻ കോടതിയെ സമീപിക്കില്ല
സസ്പെൻഷൻ നീക്കാൻ ഉടൻ കോടതിയെ സമീപിക്കില്ലെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി. പ്രധാനമന്ത്രിയെയും കായികമന്ത്രിയെയും കണ്ട് വിഷയം ധരിപ്പിക്കാനാണ് നീക്കം. ഫെഡറേഷൻ ഭരണനിർവഹണത്തിനായി താത്കാലികസമിതിയെ ഒളിംപിക് അസോസിയേഷൻ ഉടൻ നിയമിക്കും.
കേന്ദ്ര സർക്കാരിനു പിന്നാലെ കായികതാരങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കുകയാണ് ഗുസ്തി ഫെഡറേഷനും. കായിക മന്ത്രാലയത്തിന്റെ സസ്പെൻഷൻ നിയമപരമായി നേരിടും എന്നായിരുന്നു പുതിയ അധ്യക്ഷൻ സഞ്ജയ് സിംങിന്റെ ആദ്യ പ്രതികരണം. എന്നാൽ ബിജെപി നേതൃത്വം അതൃപ്തി അറിയിച്ചതോടെ കരുതലോടെയാണ് പുതിയ ഭരണസമിതി്യുടെ നീക്കം. കോടതിയിലേക്ക് തിടുക്കത്തിൽ ഇല്ല എന്ന നിലപാട് മാറ്റം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെയും കായിക മന്ത്രി അനുരാഗ് സിംങ് താക്കുറിന്റെയും നിലപാട് തേടും. ബിജെപി നേതൃത്വം വടിയെടുത്തതോടെ ഫെഡറേഷനുമായി ബന്ധമില്ലെന്ന് ബ്രിജ് ഭൂഷണും ആവർത്തിച്ചു. സമ്മർദം ശക്തമായതോടെ ഒൌദ്യോഗിക വസതിക്ക് സമീപം ബ്രിജ് ഭൂഷനെ പുകഴ്ത്ത് സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു. എന്നാൽ കായിക താരങ്ങളുടെ പ്രതിഷേധത്തെ മറികടക്കാനുളള ബിജെപി തന്ത്രം മാത്രമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam