കരാറുകാരൻ കമ്മീഷൻ നൽകിയില്ല, ബുൾഡോസർ ഉപയോ​ഗിച്ച് റോഡ് പൊളിച്ചു; നഷ്ടപരിഹാരം ഈടാക്കാൻ യോ​ഗിയുടെ നിർദേശം

Published : Oct 05, 2023, 08:02 PM ISTUpdated : Oct 05, 2023, 08:04 PM IST
കരാറുകാരൻ കമ്മീഷൻ നൽകിയില്ല, ബുൾഡോസർ ഉപയോ​ഗിച്ച് റോഡ് പൊളിച്ചു; നഷ്ടപരിഹാരം ഈടാക്കാൻ യോ​ഗിയുടെ നിർദേശം

Synopsis

കമ്മീഷൻ കിട്ടാതെ വന്നപ്പോൾ നിർമിച്ച റോഡിന്റെ അരകിലോമീറ്റർ ഒക്‌ടോബർ രണ്ടിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചു.

 ലഖ്നൗ:  കരാറുകാരൻ കമ്മീഷൻ നൽകിയില്ലെന്നാരോപിച്ച് എംഎൽഎയുടെ സഹായി റോഡ് കുത്തിപ്പൊളിച്ചതായി ആരോപണം. ഉത്തർപ്രദേശിലാണ് സംഭവം. ഷാജഹാൻപൂരിനെയും ബദൗണിനെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) റോഡിന്റെ അര കിലോമീറ്റർ ദൂരമാണ് ബിജെപി എംഎൽഎയുടെ സഹായിയുടെ നിർദേശ പ്രകാരം ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചെന്നാണ് ആരോപണം. റോഡ് പണിയെടുത്ത കരാറുകാരൻ എംഎൽഎക്ക് കമ്മീഷൻ നൽകാത്തതിനെ തുടർന്നാണ് അതിക്രമമെന്നും ആരോപണമുയർന്നു. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ റോഡ് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉത്തരവിട്ടു. 20ഓളം പേർക്കെതിരെ കൺസ്ട്രക്ഷൻ കമ്പനി മാനേജർ രമേഷ് സിംഗിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാൾ കത്രയിൽ നിന്നുള്ള ബിജെപി എംഎൽഎ വീർ വിക്രം സിംഗിന്റെ സഹായിയാണെന്ന് പരാതിക്കാരൻ ആരോപിച്ചു.

പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്. എംഎൽഎയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ജഗ്‌വീർ സിംഗ് നിരവധി തവണ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി അഞ്ച് ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതായി പരാതിക്കാരൻ ആരോപിച്ചു. കമ്മീഷൻ കിട്ടാതെ വന്നപ്പോൾ നിർമിച്ച റോഡിന്റെ അരകിലോമീറ്റർ ഒക്‌ടോബർ രണ്ടിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചു. ജഗ്‌വീർ സിംഗ് റോഡ് നിർമ്മാണ സ്ഥലത്തെത്തുകയും തൊഴിലാളികളെ വടികൊണ്ട് മർദിക്കുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ അരകിലോമീറ്റർ കുഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനീയറോടും ടിൽഹാർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്‌ഡിഎം) കീഴിലുള്ള സംഘത്തോടും വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും തൊഴിലാളികൾക്ക് മതിയായ സുരക്ഷയൊരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഗ്‌വീർ സിംഗ് തന്റെ സഹായിയല്ലെന്നും എന്നാൽ അദ്ദേഹം ബിജെപി പ്രവർത്തകനാണെന്നും എംഎൽഎ വീർ വിക്രം സിംഗ് പറഞ്ഞു. ഇയാൾ ബിജെപി പ്രവർത്തകനാണെങ്കിലും താനുമായി ബന്ധമില്ലെന്നും എംഎൽഎ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഡയപ്പർ രക്ഷയായി', 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ, മുങ്ങിപ്പോകാതെ കാത്തത് ഡയപ്പർ
'വിംഗ്‌സ് ഇന്ത്യ'യിൽ താരമായി എയർ ഇന്ത്യ എക്സ്പ്രസ്; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പുരസ്‌കാരം