
ദില്ലി: മലയാളി വ്യവസായിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായരാണ് മദ്യനയ കേസിലെ ഇടപാടുകൾ നടത്തിയതെങ്കിൽ മനീഷ് സിസോദിയ എങ്ങനെ പ്രതിയാകുമെന്ന ചോദ്യവുമായി സുപ്രീം കോടതി. ദില്ലി മദ്യനയ അഴിമതിയിലെ ഇ ഡി കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യപേക്ഷയിലാണ് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ. കേസിലെ പ്രതിയായ വ്യക്തിയുടെ മൊഴിയല്ലാതെ മറ്റു തെളിവുകളുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. മനീഷ് സിസോദിയ എവിടെങ്കിലും ഇടപ്പെട്ടതിന് തെളിവുണ്ടോയെന്നും പിഎംഎൽഎ ചുമത്തിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. കേസിൽ തെളിവുകള്‍ പൂർണമല്ലെന്നും കോടതി വിലയിരുത്തി.
കേസിൽ ആദ്യമായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്തിരുന്നു. കേസ് ആദ്യം അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിച്ച ദില്ലി ഹൈക്കോടതി സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചിരുന്നു.
നേരത്തെ തന്റെ ഭാര്യയെ കാണാൻ മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതിന് മുമ്പ് ദില്ലി മദ്യനയക്കേസിൽ ജാമ്യാപേക്ഷയുമായി മനീഷ് സിസോദിയ വിവിദ കോടതികളെ സമീപിച്ചിരുന്നെങ്കിലും എല്ലാ കോടതികളിലും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഇതേ തുടർന്ന് ദീർഘകാലമായി അദ്ദേഹം ജയിലിൽ തുടരുകയാണ്. കീഴ് ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മനീഷ് സിസോദിയ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് മനീഷ് സിസോദിയ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam