
ബെംഗളൂരു: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. തെലങ്കാന ഹൈക്കോടതിയിൽ കേസവസാനിപ്പിച്ച് ഇന്ന് റിപ്പോർട്ട് നൽകും. രോഹിത് ദളിത് വിദ്യാർത്ഥി ആയിരുന്നില്ലെന്ന വാദമാണ് റിപ്പോർട്ടില്‍ പൊലീസ് ആവർത്തിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മാത്രമല്ല, രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്നുമാണ് പൊലീസിന്‍റെ റിപ്പോര്‍ട്ടിലെ വാദം.
കേസിലെ പ്രതികളെ വെറുതെ വിടണമെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെടുന്നു. വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ക്യാമ്പസിലെ എബിവിപി നേതാക്കൾ എന്നിവരെ വെറുതെ വിടണമെന്നാണ് എന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും. കേസ് കോടതി പരിഗണിച്ച ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam