
ചിത്രദുര്‍ഗ: സ്കൂള്‍ നാടകത്തില്‍ ഭഗത് സിംഗിന്‍റെ വേഷം അഭിനയിക്കുന്നതിന്‍റെ ഭാഗമായി പരിശീലിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി 12 വയസുകാരന് ദാരുണാന്ത്യം. ഭഗത് സിംഗിന്‍റെ അന്ത്യ നിമിഷങ്ങള്‍ അഭിനയിച്ച് പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ എസ്‍എല്‍വി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഞ്ജയ് ഗൗഡ (12) ആണ് മരിച്ചത്. കന്നഡ രാജ്യോത്സവ ദിവസത്തില്‍ അവതരിപ്പിക്കുന്നതിനായാണ് കുട്ടി നാടകം പരിശീലിച്ചിരുന്നത്.
ഭഗത് സിംഗിനെ തൂക്കിലേറ്റ ഭാഗം അഭിനയിച്ച് പരിശീലിക്കുകയായിരുന്നു സഞ്ജയ്. കഴിഞ്ഞ കുറച്ച് ദിസവമായി നാടകത്തിനായി കുട്ടി റിഹേഴ്സല്‍ നടത്തിയിരുന്നു. എന്നാല്‍, ശനിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ഫാനില്‍ കയര്‍ കെട്ടി കുരുക്കിട്ട് കുട്ടി പരിശീലനം നടത്തുകയായിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച് കഴുത്തില്‍ കുരുക്കായിരുന്നു റിഹേഴ്സല്‍. ഇതിനിടെ കുരുക്ക് മുറുക്കി കുട്ടി മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ വൈകിയാണ് മാതാപിക്കാള്‍ എത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴത്തേക്കും മരണം സംഭവിച്ചിരുന്നു. സഞ്ജയ് ഗൗഡ ഒരു മിടുക്കനായ വിദ്യാർത്ഥിയായിരുന്നുവെന്നും പഠന കാര്യങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും എപ്പോഴും ഒന്നാമനായിരുന്നുവെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ ടി കോട്ടുറേഷ് പറഞ്ഞു. സഞജയ്‍യുടെ മരണം സ്കൂളിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
രാജ്യോത്സവ ദിനത്തിൽ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനുള്ള കുട്ടികളുടെ താൽപ്പര്യം അതത് ക്ലാസ് ടീച്ചർമാരെ അറിയിക്കാൻ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കന്നഡയുമായും സംസ്കാരവുമായും ബന്ധപ്പെട്ടുള്ള പരിപാടികളാണ് ആലോചിച്ചിരുന്നത്. ഭഗത് സിംഗ് തീം അതിന്റെ ഭാഗമായിരുന്നില്ല. സ്കൂള്‍ സഞ്ജയ്ക്ക് പ്രത്യേകം ഒരു വേഷവും നല്‍കിയിരുന്നില്ല. കുട്ടി തന്നെ തെഞ്ഞെടുത്തതായിരിക്കും ആ വേഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്കൂളിന്‍റെ വിശദീകരണം തള്ളി മാതാപിതാക്കള്‍ രംഗത്ത് എത്തി. ഭഗത് സിംഗിന്‍റെ വേഷം അവതരിപ്പിക്കാന്‍ സ്കൂള്‍ അധികൃതരാണ് കുട്ടിക്ക് നിര്‍ദേശം നല്‍കിയതെന്ന് പിതാവ് നാഗരാജ് പറഞ്ഞു.
കുഞ്ഞിന് മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമം; വീട്ടുജോലിക്കാരി കസ്റ്റഡിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam