
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ എൽ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ക്യാന്‍റീനിൽ മുട്ട വിഭവങ്ങൾ വിറ്റതിനെ ചൊല്ലി വിവാദം. വെജിറ്റേറിയൻ ക്യാന്‍റീനിൽ ഓംലെറ്റും പുഴുങ്ങിയ മുട്ടയും വിൽക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ മുട്ട വിഭവങ്ങളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവെപ്പിച്ച് അധികൃതർ. ഒരു വിഭാഗം വിദ്യാർത്ഥികൾ പരാതി നൽകിയതോടെ കോളേജ് അധികൃതർ കാന്റീൻ കരാറുകാരന് അടിയന്തര കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്യുവർ വെജിറ്റേറിയൻ ബോർഡ് വെച്ച് നടത്തിയിരുന്ന ക്യാന്‍റിനിൽ മുട്ട വിഭവങ്ങൾ വിൽക്കാനാവില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികൾ രംഗത്ത് വരികയായിരുന്നു.
പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണശാല എന്ന് ബോർഡ് വെച്ചിരിക്കുന്ന കാന്റീനിൽ മുട്ട വിഭവങ്ങൾ പാകം ചെയ്ത് വിൽക്കുന്നുവെന്നും, സസ്യഭക്ഷണവും മുട്ട വിഭവങ്ങളും ഉണ്ടാക്കാൻ ഒരേ പാത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഇത് തങ്ങളുടെ മതപരവും സാംസ്കാരികവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയതായി കാണിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനും ഗുജറാത്ത് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കും പരാതി നൽകി. പരാതി അന്വേഷിച്ച ശേഷം കോളേജ് പ്രിൻസിപ്പൽ എൻ.എൻ. ഭൂപതാനി കാന്റീൻ നടത്തിപ്പുകാരന് നോട്ടീസ് അയച്ചു. ഇനിമേൽ കാന്റീനിൽ മുട്ട ഉപയോഗിച്ചുള്ള ഒരു വിഭവങ്ങളും വിളമ്പരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലവിലെ കാന്റീൻ കരാർ അടുത്ത മാസം അവസാനിക്കാനിരിക്കുകയാണ്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കരാർ പുതുക്കി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നര മാസം മുൻപും സമാനമായ പരാതി ഉയർന്നപ്പോൾ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. മുട്ട വിവാദത്തിന് പുറമെ കാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, വൃത്തിഹീനമായ അന്തരീക്ഷം, സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയെക്കുറിച്ചും വിദ്യാർത്ഥികൾ കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ട്. നിലവിൽ കാന്റീനിൽ മുട്ട വിഭവങ്ങളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam