
യുഎൻ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ യോഗത്തിൽ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും
മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമർശിച്ചു.
ചിലർ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇരട്ടതാപ്പ് നയം സ്വീകരിക്കുകയും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ തന്ത്രപരമായ വിട്ടുവീഴ്ചകൾ ഉണ്ടാകുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം ഉപാധിയോ തന്ത്രമോ മാത്രമാണെന്ന സമീപനം വളരെക്കാലമായി ചിലർ തുടരുന്നു. തീവ്രവാദം രാഷ്ട്രീയ നിക്ഷേപമായി കരുതിയവർ അത്തരം അബദ്ധധാരണകളെ ഉപയോഗിച്ചു. ഇത് കേവലമായ തെറ്റല്ല, മറിച്ച് അപകടകരമായേക്കാമെന്നും ജയശങ്കർ പറഞ്ഞു. തീവ്രവാദികളെ ബഹിഷ്കരിക്കണെന്ന ആവശ്യം തെളിവുകളുടെ പിന്തുണയോടെ സമർപ്പിച്ചിട്ടും കാരണമൊന്നും പറയാതെ തള്ളിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് ഭീകരവാദ വിരുദ്ധ യോഗം ചേർന്നത്. യോഗത്തിൽ ഇന്ത്യൻ നഴ്‌സും മുംബൈ ആക്രമണത്തിന്റെ ഇരയുമായ അഞ്ജലി കുൽതെ തന്റെ അനുഭവം പങ്കുവെച്ചു. തീവ്രവാദത്തോടുള്ള സമീപനത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മറികടന്ന് 'സീറോ ടോളറൻസ്' നയത്തിൽ എത്തണമെന്നും ജയശങ്കർ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ ചെറുക്കുന്നതിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ആധുനിക സാങ്കേതിക വിദ്യ ഭീകരർക്ക് ലഭ്യമാകുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam