
ലക്നൗ: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി. വോട്ടിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ എസ്‍പി ബിജെപിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിരുന്നു.
പോളിംഗ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുക്കുന്നതായാണ് എസ്പി പ്രധാനമായും പരാതിപ്പെട്ടത്. മെയിൻപുരിയില്‍ ബിജെപി ബൂത്ത് പിടിച്ചെടുത്തു, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതില്‍ ഇടപെടണം എന്നാവശ്യപ്പെട്ടെങ്കിലും വിവരം തെറ്റാണ്, ഇവിടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുവെന്നും പൊലീസ് അറിയിക്കുകയായിരുന്നു.
ഇതിന് ശേഷം സംഭല്‍,ബദായു, ആഗ്ര അടക്കമുള്ള സ്ഥലങ്ങളില്‍ പ്രശ്നമുണ്ടെന്നും ചിലയിടങ്ങളില്‍ എസ്പി ബൂത്ത് ഏജന്‍റുമാരെ പോളിംഗ് ബൂത്തില്‍ നില്‍ക്കാൻ അനുവദിക്കുന്നില്ലെന്നും പരാതി ഉന്നയിച്ചു. ബിജെപി ബൂത്ത് പിടുത്തവും കയ്യേറ്റവും വോട്ടര്‍മാരെ തടയലും നടത്തുന്നതായും ഇവര്‍ ആരോപിച്ചു. ഇതിനിടെ മെയിൻപുരിയില്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയെന്നും എസ്‍പി ആരോപിച്ചു.
വോട്ടെടുപ്പിന്‍റെ അവസാന മണിക്കൂറുകളിലാകട്ടെ ശക്തമായ നിരീക്ഷണത്തിനാണ് എസ്‍പി പ്രവര്‍ത്തകരോടും നേതാക്കളോടും ആഹ്വാനം ചെയ്യുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇവിഎം മുദ്രവെക്കുന്നത് മുതല്‍ നിരീക്ഷണം വേണം, വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തെ പിന്തുടരണം, സ്ട്രോങ് റൂം വരെ കർശനമായി നിരീക്ഷണം വേണമെന്നും സമാജ്‍വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കരും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Also Read:- മൂന്നാം ഘട്ട വോട്ടെടുപ്പിന് തലേദിവസം വോട്ടർമാർക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam