
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി ശശി തരൂർ ഇന്ന് ഉത്തർപ്രദേശിൽ എത്തും. ലഖ്നൗവിലുള്ള പി സി സി ആസ്ഥാനത്ത് പ്രധാന നേതാക്കളെ കാണാനാണ് തരൂർ താൽപര്യപ്പെടുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം ആവർത്തിക്കാനാണ് സാധ്യത. മല്ലികാർജുൻ ഖാർഗെ കൊൽക്കത്തയിലും അസമിലും ഇന്ന് പ്രചാരണം നടത്തും. അസമിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളെ അദ്ദേഹം കാണും.
അനുഭവസമ്പത്തുള്ള നേതാവായ താൻ രാഷ്ട്രീയത്തിലേക്ക് പൊട്ടി വീണതല്ലെന്ന് തരൂരിനെതിരെ ഒളിയമ്പെയ്ത് ഖാർഗെ സൂചിപ്പിച്ചിരുന്നു. പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണയാണ് തനിക്കുള്ളതെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്. പാർട്ടിയെ സ്നേഹിക്കുന്നവരുടെ ആശിർവാദം തനിക്കുണ്ട്. പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹൈക്കമാന്‍ഡിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഖാർഗെ പ്രതികരിച്ചില്ല. വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. നേതാക്കൾ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നതാണ്. അഭ്യർത്ഥന മാനിച്ച് മൂന്ന് പേർ രാജിവെച്ച് പ്രചാരണത്തിനായി തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.
അതേസമയം, ശശി തരൂരിന് മുംബൈയിൽ പ്രവർത്തകർ ഇന്നലെ വമ്പൻ സ്വീകരണം ഒരുക്കിയിരുന്നു. പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവർത്തകർ ശശി തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു. പ്രവർത്തകരുടെ സ്നേഹ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ ശശി തരൂരിന് വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്തും എത്തിയത് ആവേശം വർധിപ്പിച്ചു. മഹാരാഷ്ട്ര പി സി സി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയ ദത്ത് എത്തിയത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് മുംബൈയിൽ ലഭിച്ചതെന്ന് ശശി തരൂർ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam