നാടകീയം ശശികലയുടെ മടങ്ങിവരവ്, കൊടി മാറ്റണമെന്ന് പൊലീസ്, പറ്റില്ലെന്ന് ചിന്നമ്മ

By Asianet MalayalamFirst Published Feb 8, 2021, 11:48 AM IST
Highlights

കാറിന്‍റെ മുൻസീറ്റിൽ ജയലളിതയെപ്പോലെത്തന്നെ പച്ച സാരി ധരിച്ച് മടങ്ങുകയാണ് ശശികല. കാറിന്‍റെ മുന്നിൽ അണ്ണാഡിഎംകെയുടെ പതാക. ഇത് ഉപയോഗിക്കാൻ പാടില്ലെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് അവഗണിക്കുന്നു ശശികല.

ചെന്നൈ/ ബെംഗളുരു: അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു. നാടകീയരംഗങ്ങളാണ് ശശികലയുടെ മടക്കയാത്രയിൽ കാണുന്നത്. അണ്ണാഡിഎംകെയുടെ കൊടി വച്ച കാറിലാണ് ശശികല മടങ്ങുന്നത്. കാറിന്‍റെ മുൻസീറ്റിൽ ജയലളിതയെപ്പോലെത്തന്നെ പച്ച സാരി ധരിച്ച് മടങ്ങുകയാണ് ശശികല. കാറിന്‍റെ മുന്നിൽ അണ്ണാഡിഎംകെയുടെ പതാക. ഇത് ഉപയോഗിക്കാൻ പാടില്ലെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് അവഗണിക്കുന്നു ശശികല. കാർ പൊലീസ് തടഞ്ഞ് അണ്ണാഡിഎംകെ പ്രവർത്തകരും പൊലീസും ചേർന്ന് പതാക മാറ്റി. ഇതോടെ മറ്റൊരു കാറിലേക്ക് മാറിക്കയറി യാത്ര തുടരുകയാണ് ശശികല. ആ കാറിലും അണ്ണാഡിഎംകെയുടെ കൊടിയുണ്ട്.

അണ്ണാഡിഎംകെയിൽ നിന്ന് ശശികലയെ ജയിൽവാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ അമ്മ മക്കൾ മുന്നേറ്റകഴകം എന്ന പാർട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാർത്ഥിയായി ആർ കെ നഗറിൽ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആർ കെ നഗർ സീറ്റിൽ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോൽപ്പിച്ച് ദിനകരൻ എംഎൽഎയായി. 

ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളിൽ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്. അതിന് ശേഷം നടത്തിയ പരിശോധനയിൽ അവർക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, അവരെ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വർഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയാണ്.

ജയലളിതയുടെ സമാധിയിലെത്തി ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് ചിന്നമ്മ. എന്നാൽ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് ലംഘിച്ചും സമാധിയിലെത്തും എന്നാണ് ശശികലയുടെ നിലപാട്. ശശികലയുടെ മടങ്ങിവരവ് പാർട്ടിയുടെ ശക്തി തെളിയിക്കുന്ന വൻപ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് ടിടിവി ദിനകരൻ. 

ഇപ്പോഴും അണ്ണാഡിഎംകെയുടെ ജനറൽ സെക്രട്ടറി താനാണെന്നാണ് ശശികല  അവകാശപ്പെടുന്നത്. ശശികലയെ പുറത്താക്കിയതിനെത്തുടർന്ന് ജയലളിതയുടെ സമാധിയിൽ അടിച്ച് സത്യപ്രതിജ്ഞ ചെയ്താണ് അവർ ജയിലിലേക്ക് പോയത്. തന്നെ പുറത്താക്കിയത് പാർട്ടി ചട്ടം ലംഘിച്ചാണെന്ന് അവർ പറയുന്നു. അതിനാൽത്തന്നെ ഇനിയും അണ്ണാഡിഎംകെയുടെ കൊടിയോ ചിഹ്നമോ ഉപയോഗിക്കാതിരിക്കില്ലെന്നും ശശികല പറയുന്നു.

ജയാ ടിവിയിൽ ശശികലയുടെ മടക്കത്തിന്‍റെ തത്സമയദൃശ്യങ്ങളാണ് മുഴുവൻ സമയവും കാണിക്കുന്നത്. അകമ്പടിയായി എംജിആറിന്‍റെ ഗാനങ്ങളുമുണ്ട്. നമത് എംജിആർ എന്ന പഴയ അണ്ണാഡിഎംകെ മുഖപത്രവും ജയ ടിവിയും ഇപ്പോഴും ശശികല പക്ഷത്തിന്‍റെ കയ്യിൽത്തന്നെയാണ്. 

ഏറെ ആശങ്കയോടെയാണ് തമിഴ്നാട് സർക്കാരും, അണ്ണാഡിഎംകെയിലെ മുതിർന്ന നേതാക്കളും ശശികലയുടെ മടങ്ങിവരവ് കാത്തിരിക്കുന്നത്. ജയിലിലാകുന്നത് വരെ ശശികലയുടെ പാർട്ടിയിലെ അപ്രമാദിത്വം ചോദ്യം ചെയ്യാതിരുന്നവരാണ് അണ്ണാഡിഎംകെയിൽ ഭൂരിപക്ഷവും, ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉൾപ്പടെ. 

കനത്ത സുരക്ഷാവലയത്തിലാണ് കർണാടക, തമിഴ്നാട് അതിർത്തിപ്രദേശങ്ങൾ. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയം പൊലീസ് തീർത്തിട്ടുണ്ട്. 

click me!