
നോയിഡ: അച്ചടക്കം പഠിപ്പിക്കാന്‍ കുട്ടികളുടെ മുടി മുറിച്ച സ്വകാര്യ സ്‍കൂള്‍ അധ്യാപികയെ പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു. സിബിഎസ്ഇ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന നോയിഡയിലെ ശാന്തി ഇന്റര്‍നാഷണല്‍ സ്‍കൂളിലാണ് സംഭവം. വിദ്യാലയത്തിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അധ്യാപിക സുഷമയ്ക്കാണ് വിവാദങ്ങള്‍ക്കും രക്ഷിതാക്കളുടെ പ്രതിഷേധത്തിനും ഒടുവില്‍ ജോലി നഷ്ടമായത്.
നോയിഡ 168 സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‍കൂളിലെ അധ്യാപിക, മുടി മുറിച്ച ശേഷമേ സ്‍കൂളില്‍ വരാന്‍ പാടുള്ളൂ എന്ന് കുട്ടികളോട് ആവശ്യപ്പെട്ടിരുന്നത്രെ. അച്ചടക്കം ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നതെന്നാണ് സുഷമയുടെ വാദം. ഇത് അനുസരിക്കാതിരുന്ന ഏതാനും കുട്ടികളെ ബുധനാഴ്ച സ്കൂള്‍ അസംബ്ലിക്ക് ശേഷം ഇവര്‍ വിളിച്ചുവരുത്തി മുടി വെട്ടുകയായിരുന്നു. കുട്ടികളില്‍ ചിലര്‍ എതിര്‍ത്തെങ്കിലും അധ്യാപിക വകവെച്ചില്ല. വേനലവധി കഴിഞ്ഞ് ഈ അധ്യയന വര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ പുതിയതായി നിയമിക്കപ്പെട്ട അധ്യാപികയാണ് കുട്ടികളുടെ മുടി മുറിച്ചത്.
കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കാള്‍ കാര്യമറിഞ്ഞതോടെ ബുധനാഴ്ച തന്നെ പ്രിന്‍സിപ്പലിനെ പ്രതിഷേധം അറിയിച്ചു. ചിലര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തുവെന്ന് നോയിഡ അഡീഷണല്‍ ഡിസിപി ശക്തി മോഹന്‍ പറഞ്ഞു. എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്‍കൂളിലെത്തി രക്ഷിതാക്കളോടും സ്‍കൂള്‍ അധികൃതരോടും സംസാരിച്ചു. ഇതിന് ശേഷമാണ് അധ്യാപികയെ ജോലിയില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചുവെന്ന് സ്കൂള്‍ ചെയര്‍മാന്‍ ഹരീഷ് ചൗഹാന്‍ പറഞ്ഞു. പ്രശ്നം പരിഹരിച്ച സാഹചര്യത്തില്‍ അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam